Wayanad Harthal: വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
UDF Hartal in Wayanad on Tomorrow: ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴുവാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

വയനാട്: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. ജില്ലയിൽ വന്യജീവി അക്രമണം തുടർകഥയാകുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ചാണ് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ജില്ലയിൽ ദിവസേനയെന്നോണം വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു തരത്തിലുള്ള നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു. ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴുവാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Also Read: വയനാട്ടിൽ വീണ്ടും ആനക്കലി; കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
അതേസമയം കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുപേരാണ് കാട്ടാന ആക്രമണത്തിൽ ജില്ലയിൽ കൊല്ലപ്പെട്ടത്. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലൻ (26),നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.
ബുധനാഴ്ച രാവിലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിൽ ബാലന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിനു സമീപത്തായാണ് മൃതദേഹം. കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന ആക്രമിച്ചെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് മാനുവിനെ കാട്ടാന കൊന്നത്. ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മാനുവിനെ കാട്ടാന കൊന്നതിന് പിന്നാലെ നൂൽപ്പുഴയിൽ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനിടെയിലാണ് ബാലന്റെ മരണവും.