Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Cannabis Seizure at Kalamassery Polytechnic Hostel: കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ നിരന്തരമായി കോളജ് ഹോസ്റ്റലിൽ എത്താറുണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

കൊച്ചി: കളമശേരി ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പേർ പിടിയിൽ. പൂർവ വിദ്യാർത്ഥികളായ ആഷിക്കും ഷാലിയുമാണ് പിടിയിലായത്. ഇവരാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് നൽകിയത്. പിടിയിലായ വിദ്യാർത്ഥികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂർവ വിദ്യാർത്ഥികളിലേക്ക് അന്വേഷണം നീണ്ടത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ നിരന്തരമായി കോളജ് ഹോസ്റ്റലിൽ എത്താറുണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലിൽ നടന്ന പരിശോധനയിൽ രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് എഫഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21)-ും രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളായ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. മറ്റു രണ്ട് പേരിൽ നിന്ന് ചെറിയ അളവിൽ മാത്രമേ കഞ്ചാവ് പിടിച്ചെടുത്തത്. അതുകൊണ്ട് അഭിരാജിനെയും ആദിത്യനെയും പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
ആഷിഖ് വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ഹോസ്റ്റലിൽ എത്തി ആകാശിന് കഞ്ചാവ് കൈമാറുകയായിരുന്നു. ആകാശിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വാങ്ങാന്‍ പിരിവ് നടന്നത്. ഈ പിരിവിന്റെ വിവരമാണ് പോലീസിന് ലഭിച്ചത്. ആഷിക്കിന് എത്ര രൂപ ആകാശ് നൽകിയെന്നതിനെ കുറിച്ച് ഇയാളുടെ ഫോൺ പരിശോധിക്കും. അതേസമയം ഓഫർ നൽകിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയത് എന്നാണ് വിവരം. മുൻകൂറായി പണം നൽകുന്നവർക്കാണ് ഓഫർ അനുകൂല്യം ലഭിക്കുക.
ആകാശിന്റെ ഫോണും പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം നിലവിൽ റിമാൻഡിലായ ആകാശിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷയും പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.