IB Officer Death Case: ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി; പ്രതി ഒളിവിൽ തന്നെ
IB Officer Death Case Updates: സുകാന്തിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ സുകാന്തിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനും സുഹൃത്തുമായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തത്. അതേസമയം, ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ സുകാന്തിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി ഐബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നും, മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നുമാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞത്. അതേസമയം, മാർച്ച് 24നാണ് പെട്ട റെയിൽവേ പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നതെങ്കിലും, ഐബി യുവതിയുടെ കുടുംബം സഹപ്രവർത്തകനായ സുകാന്തിനെതിരെ പരാതി നൽകുകയായിരുന്നു.
യുവതിയെ സുകാന്ത് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം പേട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകൾ പൊലീസിന് കൈമാറിയത്. ഇതേ തുടർന്നാണ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി സുകാന്തിനെതിരെ പോലീസ് കേസെടുത്തത്.
ALSO READ: കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത് തെരുവ് നായ; മൃതദേഹം മൺകൂനയ്ക്കുള്ളിൽ
സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കകലാക്കിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി ഐബി ഉദ്യോഗസ്ഥയെ സുകാന്ത് ചൂഷണം ചെയ്തതായും പരിക്കേല്പിച്ചതായും പോലീസ് കണ്ടെത്തി. അതേസമയം, യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവിലാണ്. ഇതേ തുടർന്ന് മലപ്പുറം എടപ്പാളിലെ ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. സുകാന്തിനായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.