ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; വണ്ടിപ്പെരിയാറിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ
Tiger Drugged and Captured Today: ഇന്ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ. ജില്ല കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ഇടുക്കി: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇതിന്റെ ഭാഗമായി ഇന്ന് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ. ജില്ല കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
നല്ല കാലാവസ്ഥയാണെങ്കിൽ ദൗത്യം രാവിലെ തന്നെ ആരംഭിക്കുമെന്ന് കോട്ടയം ഡിഎഫ് ഒ എൻ രാജേഷ് അറിയിച്ചു. കഴിഞ്ഞ ദിവസവും പിടിക്കൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ വൈകുന്നേരത്തോടെ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അതേസമയം രാത്രിയിൽ ഓരോ മണിക്കൂറിലും കടുവയെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നു.
Also Read:കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്; പണമിടപാട് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം
വെള്ളിയാഴ്ചയാണ് ഗ്രാമ്പിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തിയത്. കൂട് സ്ഥാപിച്ചതിനു 300 മീറ്റര്‍ അകലെയായാണ് കടുവയെ കണ്ടെത്തിയത്. നിലവിൽ ഗ്രാമ്പി എസ്റ്റേറ്റിൻറെ 16 ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിനുണ്ടായ മുറിവ് ഗുരുതരമായതിനാൽ ആരോഗ്യ സ്ഥിതി മോശമാണ്. അതുകൊണ്ട് തന്നെ രണ്ട് ദിവസമായി കടുവ ഈ ചെറിയ കാടിനുള്ളിൽ തന്നെ കിടക്കുകയാണ്. കുറച്ച് മീറ്റർ മാത്രമേ കടുവ സഞ്ചരിച്ചിട്ടുള്ളു. കടുവ തീർത്തും അവശനിലയിൽ ആയതുകൊണ്ട് തനിയെ കൂട്ടിൽ കയറാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് മയക്കുവെടി വച്ച് പിടിക്കൂടാൻ തീരുമാനിച്ചത്.
വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെക്കുന്നത്. ഇവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ ആലോചന.