Palakkad Lightning Strike: എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു; ആശുപത്രിയിലേക്ക് മാറ്റി
Three People Injured in Lightning Strike in Pattambi: ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടമാണ് അമ്പല പരിസരത്ത് എത്തിയിരുന്നത്. അതിനിടെയാണ് മിന്നൽ ഉണ്ടായത്.

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ ആണ് മിന്നലേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. ഇന്ന് (ഞായറാഴ്ച്ച) വൈകീട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടമാണ് അമ്പല പരിസരത്ത് എത്തിയിരുന്നത്. അതിനിടെയാണ് ശക്തമായ മിന്നൽ ഉണ്ടായത്. അതിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സമയത്ത് അവിടെ മഴയും പെയ്തിരുന്നതായാണ് വിവരം. പരിക്കേറ്റവർ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം, പാലക്കാട് കൊപ്പത്തിലെ വിളത്തൂരിൽ മിന്നലേറ്റ് ബെഡ് കമ്പനിക്കും തീപിടിച്ചു. പാറക്കൽ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് മിന്നൽ ഏറ്റതിനെ തുടർന്ന് തീപിടിച്ചത്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
കുട്ടനാട് എടത്വാ പുത്തൻവരമ്പിനകം പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവിന്റെ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് മരണം. എടത്വാ ഒന്നാം വാർഡ് കൊടിപ്പുന്ന പുതുവൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ അഖിൽ പി ശ്രീനിവാസൻ (29) ആണ് മരിച്ചത്. അഖിലിനൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് സരമുള്ളതല്ല.
ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. പാടത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിടെയാണ് അഖിലിന് ഒരു കോൾ വരുന്നത്. ഫോണെടുത്ത് സംസാരിക്കുന്നതിനിടെ ശക്തമായ ഇടിമിന്നൽ ഉണ്ടായി ഫോൺ പൊട്ടിത്തെറിച്ചു. അപകടത്തിൽ അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെയും ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെൽഡിങ് ജോലിക്കാരനായിരുന്നു അഖിൽ.