Thiruvananthapuram Corporation: കയ്യിൽ പെട്രോളും കയറും; തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി
Waste Disposal Job Holders Protest: സിപിഎമ്മിന്റെ കൊടികളേന്തിയാണ് തൊഴിലാളികളുടെ പ്രതിഷേധം. 16 ദിവസമായി തൊഴിലാളികൾ കോർപ്പറേഷന് മുന്നിൽ സമരം നടത്തിവരികയായിരുന്നു.

Image Credits: Social Media
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. തൊഴിൽ നഷ്ടം ആരോപിച്ചാണ് കോർപ്പറേഷന് മുന്നിലെ മരത്തിൽ കയറിയുള്ള തൊഴിലാളികളുടെ ഭീഷണി. സിപിഎമ്മിന്റെ കൊടികളേന്തിയാണ് തൊഴിലാളികളുടെ പ്രതിഷേധം. തൊഴിൽ നഷ്ടം ആരോപിച്ച് പെട്രോൾ കുപ്പികളുമായാണ് സമരക്കാർ മരത്തിൽ കയറിയിരിക്കുന്നത്. 16 ദിവസമായി തൊഴിലാളികൾ കോർപ്പറേഷന് മുന്നിൽ സമരം നടത്തിവരികയായിരുന്നു.
നഗരസഭയുടെ തൊഴിലാളികളല്ല പ്രതിഷേധത്തിൽ ഏർപ്പെട്ടിരിക്കുന്നതെങ്കിലും, വിളപ്പിൽശാലയിലെ പ്ലാന്റ് പൂട്ടിയപ്പോൾ മാലിന്യ സംസ്കരണത്തിനായി സന്നദ്ധ സേവകരുടെ അടക്കം സഹായം കോർപ്പറേഷൻ തേടിയിരുന്നു. അങ്ങനെ 320-ഓളം സന്നദ്ധ സേവകർ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ അന്ന് മുതൽ ഏർപ്പെട്ടിരുന്നു. വേസ്റ്റ് നൽകുന്ന കുടുംബംഗങ്ങളായിരുന്നു ഇവർക്ക് പണം നൽകികൊണ്ട് ഇരുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ കോർപ്പറേഷന്റെ അംഗീകൃത സംസ്കരണ ശാലകളിലേക്ക് എത്തിക്കും.
എന്നാൽ കോർപ്പറേഷൻ പെട്ടെന്ന് ഒരു ദിവസം തങ്ങളുടെ സേവനം അവസാനിപ്പിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് 16 ദിവസമായി കോർപ്പറേഷന് മുന്നിൽ കുടിൽക്കെട്ടി സമരം നടത്തിയിരുന്നു. അനുകൂല നടപടിയോ മറുപടിയോ അധികൃതരിൽ നിന്ന് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ ശ്രമം.
”കൊറോണ സമയത്തും പ്രളയ സമയത്തും കോർപ്പറേഷൻ ജീവനക്കാർ ഇല്ലെങ്കിലും തങ്ങൾ ജീവൻ പണയപ്പെടുത്തിയാണ് പണിക്കിറങ്ങിയത്. ഹരിതകർമ്മ സേനയെ നിയമിച്ചെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റികാണ് കളക്ട് ചെയ്തിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വേസ്റ്റ് കളക്ട് ചെയ്യാൻ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഇതോടെയാണ് തങ്ങളുടെ തൊഴിൽ നഷ്ടമായത്.
ഹരിതകർമ്മ സേനയെ അംഗീകരിച്ചത് പോലെ തങ്ങളെയും ശുചീകരണ തൊഴിലാളികളായി അംഗീകരിക്കണം. 2022 ജനുവരി 5 ന് മേയർ വിളിച്ച് തങ്ങളെ അംഗീകരിക്കാമെന്ന് വാക്ക് നൽകി. എന്നാൽ ഒറ്റ ദിവസം കൊണ്ട് വാക്ക് മാറ്റി. വേസ്റ്റ് കൊണ്ടുപോകുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് 25000 മുതൽ 40000 രൂപ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേരളം കേൾക്കാത്ത തൊഴിലാളി ദ്രോഹമാണ് മേയറും ഹെൽത്ത് ചെയർമാനും കൂടി നടത്തുന്നത്”. സമരക്കാരിൽ ഒരാൾ പറഞ്ഞു.
സമരക്കാരെ മാറ്റി നിർത്തി ഹരിത കർമ്മ സേനയേയും മറ്റ് ഏജൻസികളേയും ജൈവ മാലിന്യ ശുചീകരണ പ്രവർത്തി ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇതോടെ തങ്ങളുടെ ഉപജീവനമാർഗം തകിടം മറിഞ്ഞെന്നാണ് സമരക്കാരുടെ ആരോപണം. ജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കിയതായും സമരക്കാർ പറയുന്നു.