Venjaramoodu Massacre: ‘കുഴിയിലോട്ട് കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, കൊന്നു’; അഫാൻ്റെ വെളിപ്പെടുത്തൽ
Venjaramoodu Mass Murder Case: കൊലപാതകം നടത്തിയ ശേഷം മുത്തശ്ശിയുടെ മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചുവെന്നും അഫാൻ നൽകിയ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ അഫാനുമായി പോലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.

തിരുവനന്തപുരം: ചോദ്യം ചെയ്യെലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് കൂട്ടക്കൊല (Venjaramoodu Massacre) കേസ് പ്രതി അഫാൻ (Afan). മൂന്നുദിവസത്തെ കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന വിവരം അഫാൻ പോലീസിനോട് പറയുന്നത്. മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സൽമാ ബീവിയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ ഇത് പോലീസിനോട് പറഞ്ഞ രീതിയാണ് ഞെട്ടിക്കുന്നത്.
കുഴിയിൽ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാൻ പോലീസിനോട് നടത്തിയ വെളിപ്പെടുത്തൽ. കൊലപാതകം നടത്തിയ ശേഷം മുത്തശ്ശിയുടെ മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചുവെന്നും അഫാൻ നൽകിയ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ അഫാനുമായി പോലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.
അതേസമയം തന്റെ പേരിൽ ഉണ്ടായിരുന്ന കാർ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുൽ റഹീം പോലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ടമായിരിക്കുന്നത്. കാർ അഫാൻ പണയം വച്ചതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. നഷ്ടമായ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ഇളയ മകൻ അഫ്സാനെ ആക്രമിച്ച വിവരം കുടുംബം ഷെമീനയെ അറിയിച്ചതയി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഐസിയുവിൽ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തിൽ നടന്ന ദാരുണ സംഭവങ്ങൾ അറിയിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. ഇളയ മകൻ അഫസാൻ ഐസിയുവിലാണെന്നാണ് ഷെമീനയോട് പറഞ്ഞിരിക്കുന്നത്. ഇത് കേട്ടതിനെ തുടർന്ന് ഷെമീനക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അഫാനെ മൂന്ന് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നാളത്തെ തെളിവെടുപ്പിന് ശേഷം വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ അഫാനെ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ എല്ലാ കൊലക്കേസുകളിലും അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തി. 24 മണിക്കൂറും അഫാനെ നിരീക്ഷിക്കുന്നതിന് ജയിൽ ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്. താനും ജീവനൊടുക്കുമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിരീക്ഷണം ഒരുക്കിയത്. കടബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞിട്ടുള്ളത്.