Thamarassery Shahabas Death Case: ഷഹബാസ് കൊലക്കേസ്; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവമെന്ന് ഹൈക്കോടതി
Thamarassery Shahabas Death Case Latest Update: കൊലപാതക കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളും നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്. ജാമ്യം തേടി നേരത്തെ ഇവർ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: കോഴിക്കോട് താമരശ്ശേരി സ്വദേശി ഷഹബാസിന്റെ കൊലപാതക കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റികൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷയും ഹൈക്കോടതി അനുവദിച്ചിരിക്കുകയാണ്.
കൊലപാതക കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളും നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്. ജാമ്യം തേടി നേരത്തെ ഇവർ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ്.
ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് വാക്കേറ്റവും പിന്നാലെ സംഘർഷവും ഉണ്ടായത്. ട്യൂഷൻ സെൻററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ഷഹബാസിനെ ക്രൂരമായി മർദിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
നഞ്ചക്ക് എന്ന ആയുധം കൊണ്ട് ഷഹബാസിന് തലയ്ക്ക് അടിയേറ്റിരുന്നു. വീട്ടിലെത്തിയ ഷഹബാസിന് ശാരീരിക അസ്വസ്ഥകൾ തോന്നിയതോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെൻറിലേറ്റർ സഹായത്തോടെ ഒരു ദിവസം മാത്രമാണ് കുട്ടി ജീവിച്ചത്. മാർച്ച് ഒന്നിനാണ് ചികിത്സയിലിരിക്കെ ഷഹബാസ് മരിക്കുന്നത്.