Kollam Febin Murder: ‘അച്ഛനെ പോലെ പൊലീസാകാൻ ആഗ്രഹം, പരീക്ഷ പാസായി; പക്ഷേ പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറി,തേജസ് മാനസികമായി തകർന്നു
Kollam Febin Murder Case Updates: അച്ഛനെ പോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആകണമെന്നായിരുന്നു തേജസിന്റെ ആഗ്രഹം. ഇതിനു വേണ്ടി പരീക്ഷ എഴുതി പാസായിരുന്നു. പക്ഷേ ഫിസിക്കൽ ടെസ്റ്റ് പരാജയപ്പെട്ടിരുന്നുവെന്നും ജോൺസൺ പറഞ്ഞു.

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കിയ തേജസ് കഴിഞ്ഞ കുറച്ച് നാളുകളായി മാനസിക വിഷമത്തിലായിരുന്നെന്ന് അയൽവാസി ജോൺസൺ പറയുന്നത്. ഫെബിന്റെ സഹോദരി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് തേജസ് മാനസികമായ തകർന്നതെന്നും അദ്ദേഹം പറയുന്നു.
ബി.ടെക് പഠിക്കുന്ന സമയത്താണ് തേജസ് പെൺകുട്ടിയുമായി പരിചയപ്പെടുന്നതും ഇവർ അടുക്കുന്നതും. ഇരുവരും തമ്മിലുള്ള പ്രണയം രണ്ട് വീട്ടുക്കാരും സമ്മതിച്ചിരുന്നു. എന്നാൽ പെൺകുട്ടിക്ക് ജോലി കിട്ടിയതോടെ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. അതോടെ തേജസ് മാനസികമായ തകർന്നു. ഇതിന്റെ ഭാഗമായി ഈയടുത്ത് തേജസിനെ കൗൺസിലിംഗ് നൽകിയിരുന്നുവെന്നും ജോൺസൺ പറയുന്നു. അച്ഛനെ പോലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആകണമെന്നായിരുന്നു തേജസിന്റെ ആഗ്രഹം. ഇതിനു വേണ്ടി പരീക്ഷ എഴുതി പാസായിരുന്നു. പക്ഷേ ഫിസിക്കൽ ടെസ്റ്റ് പരാജയപ്പെട്ടിരുന്നുവെന്നും ജോൺസൺ പറഞ്ഞു.
Also Read:തേജസെത്തിയത് രണ്ട് കുപ്പി പെട്രോളുമായി; ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊല്ലം ഉളിയക്കോവിൽ വിളപ്പുറം മാതൃകാനഗർ 162 ഫ്‌ളോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടിൽ തേജസ് രാജുവാണ് (22) കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. കൊലയ്ക്ക് കാരണം പ്രണയപ്പകയെന്നാണ് എഫ്.ഐ.ആര്‍. തേജസും ഫെബിന്‍റെ സഹോദരി ഫ്ലോറിയും പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് വിരോധത്തിന് കാരണം.
ഇന്നലെ രാത്രി 6.45 ഓടെയായിരുന്നു സംഭവം. വെള്ള വാഗൺ ആർ കാറിൽ ഫെബിന്റെ വീടിന് സമീപമെത്തിയ തേജസ് രാജ് ഇവിടെ നിന്ന് അല്പ നേരം കഴിഞ്ഞ് മടങ്ങിയതിനു ശേഷം തിരിച്ചെത്തിയായിരുന്നു ക്രൂരകൊലപാതകം. പർദ്ദ ധരിച്ചെത്തിയ തേജസ് ഫെബിന്റെ വീട്ടിലെത്തി ബെൽ മുഴക്കി. വാതിൽ തുറന്ന ഫെബിനുമായി പിടിവലിയായി. കൈയിൽ കരുതിയിരുന്ന പെട്രോൾ മുറിയിലേക്ക് ഒഴിച്ചു. കത്തികൊണ്ട് ഫെബിന്റെ നെഞ്ചിൽ രണ്ടിടത്ത് കുത്തുകയായിരുന്നു.