5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Suryanelli Case: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്; സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു

Suryanelli Case: സൂര്യനെല്ലി കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി കെ കെ ജോഷ്വ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Suryanelli Case: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്; സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു
Former DGP Siby Mathews
Follow Us
neethu-vijayan
Neethu Vijayan | Updated On: 15 Jun 2024 13:17 PM

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്. ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് കേസെടുത്തതിരിക്കുന്നത്. സൂര്യനെല്ലി പീഡനക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയത് സിബി മാത്യൂസായിരുന്നു.

സർവീസിൽ നിന്ന് വിരമിച്ച ശേഷം നിർഭയം എന്ന പേരിൽ അദ്ദേഹമെഴുതിയ പുസ്തകത്തിൽ സൂര്യനെല്ലി പീഡനക്കേസിനെ കുറിച്ച് വിശദീകരിച്ചിരുന്നു. 2016 ലാണ് നിർഭയം എന്ന പുസ്തകം പുറത്തിറങ്ങിയത്. പുസ്തകത്തിൽ അതിജീവിതയുടെ പേര് പറയുന്നില്ലെങ്കിലും അതിലേക്ക് നയിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൂര്യനെല്ലി കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി കെ കെ ജോഷ്വ നൽകിയ പരാതിയിലാണ് കേസെടുക്കാൻ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയത്.

കെ കെ ജോഷ്വ നൽകിയ പരാതിയിൽ ആദ്യം കേസെടുക്കേണ്ടന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. തുടർന്നാണ് പൊലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്.

ഐപിസി 228 എ എന്ന വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പാണിത്. 1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സൂര്യനെല്ലി സ്വാദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജനുവരി 16 മുതൽ 40 ദിവസം തുടർച്ചയായി നാല്പത്തിയഞ്ചോളം പേർ പല സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ആരാണ് മുൻ ഡിജിപി സിബി മാത്യൂസ്?

2011 മുതൽ 2016 വരെ സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന 1977 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോ. സിബി ടി മാത്യൂസ്. കേരള പോലീസിൽ 33 വർഷത്തെ സേവനത്തിനു ശേഷം 2011-ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു. കേരളത്തിലെ പ്രമാദമായ പല കേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇദ്ദേഹം.‌‌

1996 ലാണ് സൂര്യനെല്ലി കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂര്യനെല്ലി പീഡനക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയത് സിബി മാത്യൂസായിരുന്നു. 2016 ലാണ് അദ്ദേഹം നിർഭയം എന്ന പുസ്തകം പുറത്തിറക്കിയത്. കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ തുറന്നെഴുത്തുകളായിരുന്നു ഈ പുസ്തകം.

മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തലും ഈ പുസ്തകത്തിൽ തുറന്നുപറയുന്നുണ്ട്. എന്നാൽ സൂര്യനെല്ലികേസിലെ ഇരയുടെ പേരൊഴികെ മറ്റെല്ലാ വിവരങ്ങളും ഈ പുസ്തകത്തിൽ വെളിപ്പെടുത്തിയെന്നാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതിന് പിന്നിലെ കാരണം.

അന്വേഷിച്ച കേസുകൾക്കെല്ലാം തന്നെ തുമ്പുണ്ടാക്കാനും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ക്രിമിനൽവത്കരിക്കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥിതിയെയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിർഭയം തുറന്നു കാണിക്കുന്നു. ജീർണ്ണോന്മുഖമായ ഒരു സമൂഹത്തിൻ്റെ കണ്ണാടി എന്ന നിലയിൽ ഈ പുസ്തകം വളരെ പ്രസക്തമാണ്.

എന്താണ് സൂര്യനെല്ലി കേസ്?

1996-ൽ ആണ് സൂര്യനെല്ലി കേസിൻ്റെ തുടക്കം. ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി കേസ്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു എന്നതാണ് കേസിലെ മറ്റൊരു വഴിത്തിരിവ്.

മൂന്നാറിലെ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിൽ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പെൺകുട്ടി സ്ഥിരമായി വീട്ടിലേയ്ക്കും തിരിച്ചും സഞ്ചരിച്ചിരുന്ന ബസിലെ ജോലിക്കാരനുമായി പ്രേമത്തിലാകുകയും അയാളുടെ വാക്ക് വിശ്വസിച്ച് 1996 ജനുവരി 16ന് കോൺവെന്റിൽ നിന്ന് അമ്മയ്ക്ക് അസുഖമാണെന്ന കള്ളം പറഞ്ഞ് പുറത്ത് കടക്കുകയും അയാളോടൊപ്പം പോകുകയും ചെയ്തു.

എന്നാൽ ബസ് ജീവനക്കാരനായ പ്രതി പെൺകുട്ടിയെ പൊൻകുന്നം തെക്കേത്തുകവല സ്വദേശിനിക്ക് കോതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയറിയാതെ കൈമാറുകയും അവർ തന്റെ പരിചയക്കാരനായ അഭിഭാഷകനുമായി ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

കൂടാതെ മറ്റ് നിരവധിയാൾക്കാർക്ക് ലൈംഗികമായി പീഡിപ്പിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുകയുമായിരുന്നു. പിന്നീട് അഭിഭാഷകൻ പെൺകുട്ടിയെ കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കന്യാകുമാരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ നിരവധി പേർക്ക് പീഡിപ്പിക്കാൻ അവസരം നൽകി പണം വാങ്ങി.

ഇതിനിടെ, തമിഴ്‌നാട്ടിലെ കമ്പത്തും കുറവിലങ്ങാട്ടുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലും, നാദാപുരത്തെ ഒരു വീട്ടിലും പീഡനത്തിനായി താമസിപ്പിച്ചിരുന്നു. കുമളി റസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ഏറ്റവുമധികം ലൈംഗിക പീഡനം നടന്നത്. ഒടുവിൽ ആറുദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു.

പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റപ്പെട്ടു. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി, കേരള ഹൈക്കോടതി 2005-ൽ റദ്ദാക്കി. പിന്നീട് പ്രധാന പ്രതി ഒഴികെയുള്ളവരെ വെറുതെ വിട്ട് കോടതി ഉത്തരവിറക്കി. എന്നാൽ ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകി.

തുടർന്ന് 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു. 2000 സെപ്റ്റംബർ 6-ന് പ്രത്യേക കോടതി 35 പ്രതികൾക്ക് മൂന്നു മുതൽ പതിമൂന്നു വർഷം വരെ തടവുശിക്ഷ വിധിച്ചു

 

Latest News