Suresh Gopi : കുരുത്തോലയുമായി പ്രദിക്ഷണത്തിൻ്റെ മുൻനിരയിൽ സുരേഷ് ഗോപി; തൃശൂർ സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനയ്ക്ക് പങ്കെടുത്ത് കേന്ദ്രമന്ത്രി
Suresh Gopi At Thrissur Church : കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഇതാദ്യമായിട്ടാണ് സുരേഷ് ഗോപി ഓശാനയുടെ പ്രാർഥന ശുശ്രൂഷകൾക്ക് പങ്കെടുക്കുന്നത്.

തൃശൂർ : കേന്ദ്രമന്ത്രിയായെങ്കിലും പതിവ് തെറ്റിക്കാതെ ഓശാന ഞായറാഴ്ചയിലെ പ്രാർഥന ശുശ്രൂഷകൾക്ക് പങ്കെടുത്ത് സുരേഷ് ഗോപി. തൃശൂരിലെ സേക്രട്ട് ഹാർട്ട് ലാറ്റിൻ ചർച്ചിലും പാലയ്ക്കൽ സെൻ്റ് മാത്യൂസ് ചർച്ചിലുമായി നടന്ന ഓശാന പ്രാർഥന ചടങ്ങുകളിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. വൈദികരിൽ നിന്നും കുരുത്തോല ഏറ്റുവാങ്ങി സുരേഷ് ഗോപി വിശ്വാസികൾക്കൊപ്പം പ്രദക്ഷിണത്തിലും പങ്കെടുത്തു. പ്രാർഥനയിൽ പങ്കെടുത്ത ചിത്രങ്ങളും സുരേഷ് ഗോപി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു.
അതേസമയം ലാറ്റിൻ സഭയുടെ ഡൽഹി അതിരൂപതയിലെ സേക്രട്ട് ഹാർട്ട് പള്ളിയുടെ കുരിശിൻ്റെ വഴി പ്രദിക്ഷണത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷ പ്രശ്നങ്ങളെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പോലീസ് സേന അനുമതി നിഷേധിച്ചത്. തുടർന്ന് പള്ളിക്ക് ചുറ്റും കുരിശിൻ്റെ വഴി നടത്തുകയായിരുന്നു.
സുരേഷ് ഗോപി പങ്കുവെച്ച ചിത്രം
എന്നാൽ പോലീസ് നടപടിക്കെതിരെ ഡൽഹി ആർച്ച് ഡയോസിസ് കാത്തലിക് അസോസിയേഷൻ രംഗത്തെത്തി. ഞെട്ടിക്കുവിധിത്തിലുള്ള തീരുമാനമായിരുന്നുയെന്നാണ് സംഭവത്തിൽ അസോസിയേഷൻ പ്രതികരിച്ചത്. സുരക്ഷ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഡൽഹി പോലീസിൻ്റെ തീരുമാനം, ഹനുമാൻ ജയന്തി ഘോഷയാത്രക്കും പോലീസ് അനുമതി നൽകിയിരുന്നില്ലയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.