Kollam Accident: അമിതവേഗത്തിലെത്തിയ മിനിലോറി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിറന്നാൾ ദിനത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Kollam Accident: കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ അൽത്താഫും സുഹൃത്തും ജുമുഅ നമസ്കാരത്തിനായി മസ്‌ജിദിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.

ബൈക്കിൽ പിക്കപ്പ് വാൻ ഇടിക്കുന്ന ദൃശ്യം, അൽത്താഫ് (image credits: screengrab)
കൊല്ലം: പിറന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാമ്പക്കടവ്-മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്‌കൂളിനു സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ അൽത്താഫും സുഹൃത്തും ജുമുഅ നമസ്കാരത്തിനായി മസ്‌ജിദിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ ഉടന്‍തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കരുനാഗപ്പള്ളിയിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സുഹൃത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും വൈകീട്ട് അൽത്താഫിന്റെ ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണ വാർത്ത ഇവരെ തേടിയെത്തിയത്. കബറടക്കം ശനിയാഴ്ച തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിൽ നടക്കും.
അതേസമയം മലപ്പുറം തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. തലക്കടത്തൂർ സ്വദേശി മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചശേഷം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ കുട്ടി വാഹനത്തിനും മതിലിനുമിടയിൽ കുടുങ്ങിപ്പോയി. ഒടുവിൽ നാട്ടുകാർ വന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. കുട്ടി ഇപ്പോൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.