Shibila Murder Case: ഷിബില കൊലക്കേസ്: യാസിറിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
Shibila Murder Case: ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. ഷിബില തനിക്ക് വരാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.

കോഴിക്കോട്: ഷിബില കൊലപാതക കേസിൽ പ്രതി യാസിറിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. യാസിറിന്റെ ലഹരി ബന്ധങ്ങളിലും അന്വേഷണം നടത്തും. പ്രതിയുടെ സുഹൃത്തുക്കളിൽ ചിലർ ലഹരിക്ക് അടിമയാണെന്നും താമരശ്ശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉൾപ്പെടെയുള്ളവരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ പറഞ്ഞു.
യാസിറിനെ കസ്റ്റഡിയിൽ വാങ്ങി അടുത്ത ദിവസം തന്നെകൊലപാതകം നടന്ന കക്കാടുള്ള ഷിബിലയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷിബിലയുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുന്നതിനാലാണ് വൈകുന്നതെന്നും ഇൻസ്പെക്ടർ പറഞ്ഞു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുന്ന ഇരുവരും അപകട നില തരണം ചെയ്തതായാണ് വിവരം.
ഷിബിലയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായും പോലീസ് അറിയിച്ചു. ഷിബില തനിക്ക് വരാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും ഷിബിലയുടെ കുടുംബത്തിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് യാസിർ മൊഴി നൽകിയിരുന്നു. ഷിബിലയുമായുള്ള വിവാഹം നടക്കുന്ന സമയത്തും പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിബിലയുടെ ശരീരത്തില്‍ 11 മുറിവുകളുണ്ടെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ഷിബിലയെ ഭര്‍ത്താവ് യാസിര്‍ കാറിലെത്തി കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. ആക്രമണത്തിൽ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും കുത്തേറ്റു. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നു വയസുള്ള കുട്ടിയുണ്ട്.
ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഷിബില ഭർത്താവ് യാസിറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായ യാസിർ തന്നെ നിരന്തരം മർദ്ദിച്ചിരുന്നെന്നാണ് പരാതി. തന്റെ സ്വർണം പണയം വച്ച് കിട്ടുന്ന പണം കൊണ്ട് ധൂർത്തടിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം.