Shaba Sharif Murder Case: ഒറ്റമൂലി രഹസ്യത്തിനായി അരുംകൊല, വിചാരണ പൂർത്തിയാക്കിയത് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ; ഷാബ ഷെരീഫ് വധക്കേസിൽ വിധി ഇന്ന്
Shaba Sharif Murder Case Verdict: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. മൃതദേഹമോ, മൃതദേഹാവശിഷ്ടങ്ങളോ ലഭിക്കാതെ തന്നെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കേസുകളിൽ ഒന്നാണ് ഇത്.

മലപ്പുറം: മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാതെ തന്നെ വിചാരണ പൂർത്തിയാക്കിയ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ വിധി ഇന്ന്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15ല പ്രതികളാണ് കേസിലുള്ളത്.
മൃതദേഹമോ, മൃതദേഹാവശിഷ്ടങ്ങളോ ലഭിക്കാതെ തന്നെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കൊലപാതക കേസ്. നിർണായകമായ ശാസ്ത്രീയ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒരു വർഷത്തോളമാണ് വിചാരണ നടത്തിയത്.
2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. മൈസൂരിലെ പാരമ്പര്യ വൈദനായിരുന്ന ഷാബ ഷെരീഫിനെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നു. ഒരു വർഷത്തോളം മുക്കട്ടയിലെ വീട്ടിൽ വൈദ്യനെ തടവിൽ പാർപ്പിച്ചു. ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. തുടർന്ന് 2020 ഒക്ടോബറിൽ വൈദ്യനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്ത സംഘത്തിന്റെ കണ്ടെത്തൽ.
ALSO READ: ഷിബിലയ്ക്ക് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍; കണ്ണീര്‍ക്കടലായി ആശുപത്രി മുറ്റം
എന്നാൽ മൃതദേഹം കണ്ടെത്താത്തത് അന്വേഷണത്തിന് വെല്ലുവിളിയായി. അതിനിടെയാണ് ഷാബ ഷെരീഫിന്റെ തലമുടി ഷൈബിൻ അഷ്റഫിന്റെ കാറിൽ നിന്നും കിട്ടുന്നത്. ആ ഡിഎൻഎ പരിശോധന കേസിലെ നിർണായക തെളിവായി. മാപ്പ് സാക്ഷിയായ കേസിലെ ഏഴാം പ്രതി ബത്തേരി സ്വദേശി നൗഷാദ് എന്ന മോനുവിന്റെ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് സഹായകമായി. കേസിൽ ആകെ 15 പ്രതികളാണ് ഉള്ളത്. പിടി കിട്ടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വച്ച് മരിച്ചു. മറ്റൊരു പ്രതി ഷെമി ഇപ്പോഴും ഒളിവിലാണ്.
കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെ തന്നെ മുമ്പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങളിൽ ഷൈബിൻ അഷ്റഫിന് പങ്കുണ്ടെന്ന് തെളിഞ്ഞു. ഷൈബിൻ അഷ്റഫിന്റെ വ്യവസായ പങ്കാളിയും ഓഫീസ് സെക്രട്ടറിയായ വനിതയുമാണ് കൊല്ലപ്പെട്ടത്. ആ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ആത്മഹത്യാ ഭീഷണിയിലൂടെയാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിയുന്നത്.