Online Cyber Fraud: റിട്ട. ജഡ്ജിയിൽ നിന്നും ഓൺലൈനായി തട്ടിയെടുത്തത് 90 ലക്ഷം; കോഴിക്കോട് സ്വദേശികൾ പിടിയിൽ
Retired Judge Robbed Online Cyber Fraud: പിടിയിലായ പ്രതികൾക്ക് കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കേസിൽ ഇനിയും മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയിൽ നിന്നും ഓൺലൈനായി തട്ടിയെടുത്തത് 90 ലക്ഷം രൂപ. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശികളായ മിർഷാദ്, മുഹമ്മദ് ഷർജിൽ എന്നിവരാണ് സൈബർ പോലീസിൻ്റെ പിടിയിലായത്. തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ റിട്ട. ജഡ്ജി ശശിധരൻ നമ്പ്യാർക്കാണ് 90 ലക്ഷം രൂപ നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
പിടിയിലായ പ്രതികൾക്ക് കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കേസിൽ ഇനിയും മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സംഘങ്ങളിൽ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ഇവരാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച് ഇവർ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. തട്ടിപ്പിന് ഇരയായ റിട്ട. ജഡ്ജിയെ ഈ ഗ്രൂപ്പിൽ അംഗമാക്കിയിരുന്നു. തുടർന്നാണ് പണം നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം കൈപ്പറ്റാമെന്ന് തരത്തിൽ വാഗ്ദാനമുണ്ടായത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെ പങ്കുവെച്ച ലിങ്കിലേക്കാണ് ജഡ്ജി പണം കൈമാറിയത്.
ഇത്തരത്തിൽ കഴിഞ്ഞ വർഷം ഡിസംബർ നാലിനും 30-നും ഇടയ്ക്കാണ് ജഡ്ജിയുടെ പല അക്കൗണ്ടുകളിൽ നിന്നായി 90 ലക്ഷം രൂപ ഇവർ കൈക്കലാക്കിയത്. എന്നാൽ, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നൽകിയ പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടർന്ന് തൃപ്പൂണിത്തുറ ഹിൽപ്പാലസ്പൊലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിന് പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് സൈബർ പോലീസിന് കൈമാറി.