Ramesh Chennithala: ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പ്രമേയം വോട്ട് മറിക്കാൻ; വിമർശനവുമായി രമേശ് ചെന്നിത്തല
Ramesh Chennithala CPIM: ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ലെന്ന സിപിഎം രാഷ്ട്രീയ പ്രമേയം വോട്ട് മറിയ്ക്കാനെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ സിപിഎം ഈ നിലപാടെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല
ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പ്രമേയം വോട്ട് മറിക്കാനുള്ള അടവ് നയത്തിൻ്റെ ഭാഗമെന്ന് കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ബിജെപി വോട്ട് വാങ്ങിയാണ് കേരളത്തിൽ സിപിഎം അധികാരത്തിൽ തുടർന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സിപിഐഎം 24ആം പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഇപ്പോൾ ഇന്ത്യയിലൊരിടത്തും സിപിഎമ്മിന് അധികാരമില്ല എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുറപ്പിക്കുകയാണ് കരട് പ്രമേയം വഴി സിപിഎമ്മിൻ്റെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രകാശ് കാരാട്ട് ഇത് പറഞ്ഞിരുന്നു. യെച്ചൂരി പക്ഷേ, എക്കാലവും ഇതിനെ എതിർത്തു. കാരാട്ടിൻ്റെ നിലപാട് ബിജെപിയുമായുള്ള സിപിഎമ്മിൻ്റെ അന്തർധാര ഉറപ്പിക്കുന്നതാണ്. ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ലെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നു. ഇനി ആർഎസ്എ ഒരു പുരോഗമനപ്രസ്ഥാനമാണെന്ന് സിപിഎം എപ്പോഴാണ് പറയുകയെന്ന് നോക്കിയാൽ മതി. കേരള മുഖ്യമന്ത്രി നരേന്ദ്രമോദിയെയോ ബിജെപിയെയോ ഇന്നുവരെ വിമർശിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.
ആശാവർക്കർമാരുടെ സമരം 15 ദിവസം പിന്നിട്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരഭിമാനം മാറ്റിവച്ച് മുഖ്യമന്ത്രി അവരുമായി ചർച്ചയ്ക്ക് തയ്യാറാവണം. ജീവിക്കാനായി സമരം ചെയ്യുന്നവരെ അനുഭാവപൂർവം പരിഗണിക്കാൻ സർക്കാർ തയ്യാറാവണം. സർക്കാരിനെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ആശാവർക്കർമാരുടെ സമരം പുരോഗമിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന് പിന്തുണ ഏറിവരുന്നുണ്ട്. ഈ മാസം 25ന് വിവിധ ജനകീയനേതാക്കൾ സമരവേദിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ആശാവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും വേഗം സമരം ഒത്തുതീർപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.