Rajeev Chandrasekhar: അഴിമതിയിൽ ഇപ്പോൾ സിപിഎം മുന്നിൽ; ഇതൊരു രാഷ്ട്രീയ സംസ്കാരമായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar Criticizes CPIM: സിപിഎമിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അഴിമതിയിൽ ഇപ്പോൾ സിപിഎം മുന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരത്തെ കോൺഗ്രസായിരുന്നു മുന്നിലെന്നും ഇപ്പോൾ സിപിഎം മുന്നോട്ടുകുതിയ്ക്കുകയാണെന്നും ചന്ദ്രശേഖർ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ ആരോപണ വിധേയ ആയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ മറ്റുള്ളവരെന്താണ് ചെയ്യേണ്ടത്. അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺഗ്രസ് സർക്കാരുകളെ സിപിഎം മറികടക്കുകയാണ്. ഇപ്പോൾ ഇതൊരു രാഷ്ട്രീയ സംസ്കാരമായി മാറിയിരിക്കുന്നു. നേരത്തെ കോൺഗ്രസാണ് ഇത് ചെയ്തിരുന്നത്. ഇപ്പോൾ സിപിഎം അതിൽ പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടി മുന്നോട്ടുകുതിയ്ക്കുന്നു. സ്വർണക്കടത്ത്, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനം, വീണ വിജയൻ പ്രതി ചേർക്കപ്പെട്ട മാസപ്പടി കേസ് എന്നിങ്ങനെ ഭരണത്തിൻ്റെ ഉന്നതങ്ങൾ മുതൽ താഴേ തട്ട് വരെ അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. കോൺഗ്രസും ഇടതുപക്ഷവും ചേന്ന് കേരള രാഷ്ട്രീയത്തിൻ്റെ ഭാഗമായി അഴിമതിയെ മാറ്റി. അഴിമതി ഭരണല്ല, വികസനമാണ് കേരളത്തിന് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Rajeev Chandrasekhar: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു
കഴിഞ്ഞ മാർച്ചിലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തത്. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയ ആളാണ് രാജീവ്. നിലവിൽ ഐടി ആൻറ് ഇലക്ട്രോണിക്സിൻ്റെയും നൈപുണ്യവികസനത്തിൻ്റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ്.