Question Paper Leak: ക്രിസ്മസ് പരീക്ഷാപേപ്പർ ചോർത്തിനൽകിയത് സ്കൂളിലെ പ്യൂൺ; എംഎസ് സൊല്യൂഷൻസിൻ്റെ വാദങ്ങൾ പൊളിയുന്നു
School Peon Behind Question Paper Leak: ക്രിസ്മസ് പരീക്ഷപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇയാളാണ് എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

പ്രതീകാത്മക ചിത്രം
ക്രിസ്മസ് പരീക്ഷാപേപ്പർ ചോർത്തിയത് സ്കൂളിലെ പ്യൂണെന്ന് ക്രൈംബ്രാഞ്ച്. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിൽ പ്യൂൺ ആയി ജോലിചെയ്യുന്ന അബ്ദുൽ നാസറാണ് ചോദ്യപേപ്പർ ചോർത്തിയത് എന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. കൊടുവള്ളിയിലെ ഓൺലൈൻ കോച്ചിങ് സെൻ്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് ചോദ്യപേപ്പർ ചോർത്തിനൽകിയത് അബ്ദുൽ നാസറാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.
അബ്ദുൽ നാസർ ഇപ്പോൾ ജോലിചെയ്യുന്ന സ്കൂളിലാണ് നേരത്തെ ഫഹദ് ജോലിചെയ്തിരുന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഈ ബന്ധം മുൻനിർത്തി അബ്ദുൽ നാസർ ചോദ്യപേപ്പർ ചോർത്തി ഫഹദിന് നൽകുകയായിരുന്നു. വാട്സപ്പ് വഴിയാണ് അബ്ദുൽ നാസർ ഹഹദിന് ചോദ്യപേപ്പർ അയച്ചുനൽകിയത് എന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
നേരത്തെ തന്നെ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തിയെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, തങ്ങൾ ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും അധ്യാപകരുടെ മികവ് കൊണ്ടാണ് പരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറിന് സമാനമായ ചോദ്യപേപ്പർ തയ്യാറാക്കിയതെന്നും എംഎസ് സൊല്യൂഷൻസ് വാദിച്ചിരുന്നു. ചോദ്യപേപ്പറിനെക്കുറിച്ച് താൻ നടത്തിയത് പ്രവചനമാണെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിൻ്റെ വാദം. ഈ വാദങ്ങളൊക്കെ ഖണ്ഡിക്കുന്നതാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ഷുഹൈബ് പറഞ്ഞതനുസരിച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിദ്യാഭ്യാസവകുപ്പ് നൽകിയ പരാതി ഡിജിപി തന്നെ നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രിസ്തുമസ് പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യമുള്ളതായിരുന്നു എംഎസ് സൊല്യൂഷന്‍സ്, എഡ്യൂപോര്‍ട്ട് തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ പുറത്തുവിട്ട ചോദ്യങ്ങള്‍. ഇതോടെയാണ് ചോദ്യപേപ്പർ ചോർന്നതായി സംശയമുയർന്നത്. ആദ്യഘട്ടത്തിൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വിദ്യാഭ്യാസവകുപ്പ് സമ്മതിച്ചിരുന്നില്ല. പിന്നീടാണ് ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് തുറന്നുസമ്മതിച്ചത്. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ആ സമയത്ത് തന്നെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന സംശയമുയർന്നിരുന്നു.