PV Anvar: നിബന്ധനകൾ വച്ച് കോൺഗ്രസ്; മുഖം തിരിച്ച് ലീഗ്: പിവി അൻവറിൻ്റെ തിരിച്ചുവരവ് എളുപ്പമാവില്ല
PV Anvar Congress Return Wont Be Easy: കോൺഗ്രസിലേക്ക് തിരികെവരാൻ ശ്രമിക്കുന്ന പിവി അൻവറിന് തിരിച്ചടിയായി പാർട്ടിയുടെയും മുസ്ലിം ലീഗിൻ്റെയും നിലപാടുകൾ. അൻവറിൻ്റെ തിരിച്ചുവരവ് എളുപ്പമാവില്ലെന്നാണ് സൂചന.

കോൺഗ്രസിലേക്ക് തിരികെവരാനുള്ള പിവി അൻവറിൻ്റെ ശ്രമങ്ങൾക്ക് കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും നിബന്ധനകൾ തടസ്സമാകുന്നു. പർട്ടിയിലേക്ക് തിരികെവരണമെങ്കിൽ ചില നിബന്ധനകളുണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ അൻവർ തിരികെവരുന്നതിൽ മുസ്ലിം ലീഗിന് യോജിപ്പില്ല. നിലമ്പൂർ സ്ഥാനാർത്ഥിയായി പിവി ജോയിയെ പരിഗണിക്കണമെന്നായിരുന്നു ആദ്യം അൻവറിൻ്റെ ആവശ്യം. എന്നാൽ, ഇത് കോൺഗ്രസ് ചെവിക്കൊണ്ടില്ല. ഇതോടെ ആര് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കാമെന്നും മുന്നണിയിലെടുത്താൽ മതിയെന്നും അൻവർ നിലപാട് മാറ്റി. എന്നാൽ, അപ്പോഴും കോൺഗ്രസിന് ചില നിബന്ധനകളുണ്ട്.
തൃണമൂൽ കോൺഗ്രസ് വിടണമെന്നാണ് കോൺഗ്രസ് അൻവറിന് മുന്നിൽ വച്ചിരിക്കുന്ന ആവശ്യം. ഒന്നുകിൽ തനിച്ച് പാർട്ടിയിലേക്ക് വരാം. അല്ലെങ്കിൽ പ്രാദേശിക പാർട്ടി രൂപീകരിച്ച് വരാം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരിക്കെ കോൺഗ്രസ് മുന്നണിയിൽ പ്രവേശനം അനുവദിക്കില്ല. ദേശീയതലത്തിൽ മുന്നണിയിൽ നിന്ന് അകന്നുനിൽക്കുന്ന തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. അൻവറിനെ തനിച്ച് മുന്നണിയിലെടുക്കാം. ഇക്കാര്യത്തിൽ കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം ഉൾപ്പെടെ നിലപാട് അറിയിച്ചു.
അൻവറിൻ്റെ സമ്മർദ്ദതന്ത്രത്തിന് വഴങ്ങിയാൽ മുന്നണിയിൽ വിള്ളൽ വീഴുമെന്ന് ലീഗ് നേതാക്കൾ കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ വിവിധ പ്രാദേശിക ലീഗ് നേതാക്കൾ അൻവറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ഇന്ന് അൻവറുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ കോൺഗ്രസ് അറിയിച്ചിരുന്നെങ്കിലും ദുഖാചരണം നടക്കുന്നതിനാൽ കൂടിക്കാഴ്ച മാറ്റിവെക്കാനുള്ള സൂചനയുണ്ട്. അന്തിമതീരുമാനം ഉടൻ തന്നെ കോൺഗ്രസ് അറിയിച്ചേക്കും.
ഇക്കൊല്ലം ജനുവരിയിലാണ് നിലമ്പൂർ എംഎൽഎ സ്ഥാനത്തുനിന്ന് പിവി അൻവർ രാജിവച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേരാനായി പശ്ചിമബംഗാളിൽ പോയപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമാണ് പെട്ടെന്ന് രാജിവെക്കുന്നതെന്ന് അൻവർ പറഞ്ഞിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്നും വിഎസ് ജോയിയെ പരിഗണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. നിലവിൽ ഇതിനോട് അൻവർക്ക് എതിർപ്പില്ലെന്നാണ് വിവരം.