Police Jeep Accident: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വള്ളിയൂർക്കാവിൽ വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം
Police Jeep Accident in Valliyoorkkavu: ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വള്ളിയൂർക്കാവ് അമ്പലത്തിനടുത്ത് വെച്ചാണ് പോലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്.

പ്രതീകാത്മക ചിത്രം
മാനന്തവാടി: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് മാനന്തവാടിയിലെ വള്ളിയൂർക്കാവിലാണ് സംഭവം. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ പോലീസ് ജീപ്പിനടിയിൽ അകപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് അപകടത്തിൽ മരിച്ചത്.
പ്രതിയെയും കൊണ്ട് കണ്ണൂരിൽ നിന്ന് വരികയായിരുന്ന അമ്പലവയൽ പോലീസ് വാഹനമാണ് വള്ളിയൂർക്കാവിൽ വെച്ച് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ആൽമരത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിക്കും പരിക്കേറ്റു.
മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി കൊണ്ടുപോകുന്നതിനിടെ ആണ് അപകടം നടന്നത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വള്ളിയൂർക്കാവ് അമ്പലത്തിനടുത്ത് വെച്ചാണ് പോലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്. അതിനിടെ വഴിയോര കച്ചവടക്കാരനും വാഹനത്തിനിടയിൽ പെടുകയായിരുന്നു. അമിത വേഗത്തിൽ ആയിരുന്നു പോലീസ് വാഹനം വന്നതെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് പോലീസ് ജീപ്പ് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. ആർഡിഒ സ്ഥലം സന്ദർശിക്കാത്ത ജീപ്പ് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. അതേസമയം, മരിച്ച ശ്രീധരന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.