Vadakara Accident Case Shajeel: ഇൻഷുറൻസ് ക്ലെയിമിന് കൊടുത്തു കുടുങ്ങി, വാഹനാപകടത്തിൽ വയോധിക കൊല്ലപ്പെട്ട കേസിലെ പ്രതി
Vadakara Accident Case Updates: അപകടത്തിന് ശേഷം വാഹനം വിദഗ്ധമായി മോഡിഫൈ ചെയ്ത് ഷജീൽ മുങ്ങിയെങ്കിലും പോലീസ് പിന്നിലുണ്ടായിരുന്നു. കാർ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു

Vadakara Accident Case Shajeel
കോഴിക്കോട്: വയോധികയെയും കുട്ടിയെയും വാഹനമിടിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി ഒരു വർഷത്തിന് ശേഷം പോലീസ് പിടിയിൽ. പുറമേരി സ്വദേശി ഷജീലാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നു പിടിയിലായത്. 2024 ഫെബ്രുവരി 17-നായിരുന്നു വടകര ചോറോട് വെച്ച് ഷജീൽ ഓടിച്ചിരുന്ന കാറിടിച്ച് വൃദ്ധ കൊല്ലപ്പെടുകയും ഒൻപത് വയസുള്ള പേരക്കുട്ടി ദൃഷ്ണ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.
ദൃഷ്ണ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ ഷജീലിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരുന്നു. അപകടം നടന്ന് 10 മാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഷജീലിൻ്റെ കെഎൽ 18 ആർ 1846 എന്ന കാർ പോലീസ് കണ്ടെത്തുന്നത്.
അപകടത്തിന് ശേഷം വാഹനം വിദഗ്ധമായി മോഡിഫൈ ചെയ്ത് ഷജീൽ മുങ്ങിയെങ്കിലും പോലീസ് പിന്നിലുണ്ടായിരുന്നു. കാർ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. നിരവധി വ്യക്തികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുകയും വർക്ക്ഷോപ്പുകളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു.
ഇതിൽ നിർണ്ണായകമായത് കാറിൻ്റെ അറ്റകുറ്റപ്പണികൾക്കായി ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഷജീൽ കാണിച്ച അതിബുദ്ധിയാണ് കേസിൽ വഴിത്തിരിവായത്. ഇൻഷുറൻസ് പണം ലഭിക്കുന്നതിനായി മതിലിൽ ഇടിച്ചാണ് കാർ തകർന്നതെന്നാണ് ഷജീൽ പറഞ്ഞത്. ഇത് മനസ്സിലാക്കിയ പോലീസ് പ്രതിയിലേക്ക് അതിവേഗം എത്തുകയായിരുന്നു.
കുടിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തിൽ യാത്ര; കൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി അറസ്റ്റിൽ
മറ്റൊരു സംഭവത്തിൽ മദ്യപിച്ച് തൻ്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്ത ഡിവൈഎസ്പി അറസ്റ്റിലായി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎസ്പിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു.