Pinarayi Vijayan: കേരളം വ്യവസായസൗഹൃദ സംസ്ഥാനമായെന്ന് പറയാൻ ചിലർക്ക് മടി; ഭരണപക്ഷത്തിൻ്റെ പ്രതിപക്ഷം നാടിൻ്റെ പ്രതിപക്ഷമാവരുത്: മുഖ്യമന്ത്രി
Kerala Becomes Business Friendly State : കേരളം വ്യയസായസൗഹൃദ സംസ്ഥാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പറയാൻ ചിലർക്ക് മടിയാണ്. എൽഡിഎഫിനോടുള്ള വിരോധം നാടിനോടായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളം വ്യവസായസൗഹൃദ സംസ്ഥാനമായെന്ന് പറയാൻ ചിലർക്ക് മടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തോട് വിരോധമാവാം. ഭരണപക്ഷത്തിൻ്റെ പ്രതിപക്ഷം നാടിൻ്റെ പ്രതിപക്ഷമാവരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായസൗഹൃദ സംസ്ഥാനമാണെന്ന ശശി തരൂർ എംപിയുടെ നിലപാടിനെതിരെ വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം.
കേരളം വ്യവസായസൗഹൃദ സംസ്ഥാനമായി മാറി. ഇത് കേരളത്തിൻ്റെ നേട്ടമാണെന്ന് പറയാൻ ചിലർക്ക് പ്രയാസമാണ്. എൽഡിഎഫിനോട് വിരോധമാവാം. പക്ഷേ, അത് നാടിനോടും നാട്ടിലെ ജനങ്ങളോടും ആവരുത്. ചിലർ നിഷേധരൂപത്തിലുള്ള വലിയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. കേരളം വ്യവസായസൗഹൃദമല്ല എന്ന് നമ്മുടെ സംസ്ഥാനത്ത് മന്ത്രിപദവിയുള്ള, അസംബ്ലിയിൽ പ്രതിപക്ഷ നേതാവായ ഒരാൾ പറയുകയാണ്. അദ്ദേഹം കേരളത്തിൻ്റെ പ്രതിപക്ഷമല്ലല്ലോ. അസംബ്ലിയിലെ പ്രതിപക്ഷം നാടിൻ്റെ പ്രതിപക്ഷമാവാൻ പാടുണ്ടോ?
കണക്കുകൾ വച്ചാണ് താൻ കാര്യങ്ങൾ പറയുന്നതെന്ന് ശശി തരൂർ വ്യക്തമാക്കിയതാണ്. അത് മറ്റേതെങ്കിലും തരത്തിലുള്ള പ്രകീർത്തനമല്ല. അതിനോടാണ് ചിലർ ഇങ്ങനെ പ്രതികരിക്കുന്നത്. കേരളത്തിൻ്റെ ദൗർഭാഗ്യകരമായ അവസ്ഥയാണിത്. നാട് മെച്ചപ്പെടുത്താനുള്ള ശ്രമം ഒരുവശത്ത് നടക്കുന്നു. നല്ല രീതിയിൽ അത് നടക്കുന്നു. പൂർണ തൃപ്തരല്ലെങ്കിലും കൂടുതൽ മെച്ചപ്പെടണമെന്നാഗ്രഹിക്കുകയും അതിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഇവിടെ ഒന്നും നടക്കരുതെന്ന് പറഞ്ഞാൽ നാടെങ്ങനെ മുന്നോട്ടുപോകും? കാലത്തിനനുസരിച്ച് മാറുന്ന നാടാവണ്ടേ നമുക്ക്? അങ്ങനെ മാറണമെങ്കിൽ അഞ്ച് വർഷം കഴിഞ്ഞുള്ള നാട് എങ്ങനെയാവണമെന്ന് അഞ്ച് വർഷം കഴിഞ്ഞ് ആലോചിച്ചാൽ മതിയാവില്ല. അതിനായുള്ള ആലോചനകൾ ഇപ്പോൾ തന്നെ തുടങ്ങുകയും അതിന് വേണ്ട നടപടികളടുക്കുകയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ വ്യവസായരംഗത്തുണ്ടായ മാറ്റങ്ങളെ പ്രകീർത്തിച്ച്, കേരളമൊരു വ്യവസായസൗഹൃദ സംസ്ഥാനമായെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിലാണ് കോൺഗ്രസ് നേതാവ് ശശി തരൂർ ലേഖനമെഴുതിയത്. കോൺഗ്രസ് നേതാക്കൾ തന്നെ ഈ ലേഖനത്തിനെതിരെ രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ ശശി തരൂരിനെ വിമർശിച്ചു. എന്നാൽ, നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ പറഞ്ഞു. ലേഖനം ഇത്ര വലിയ വിവാദമായതിൽ അതിശയമുണ്ട്. എല്ലാ മലയാളികൾക്കും വികസനം ആവശ്യമാണ്. വികസനത്തിന് വേണ്ടി ആര് മുൻകൈ എടുത്താലും നമ്മൾ കയ്യടിക്കണം. എല്ലാ കാര്യത്തിലും രാഷ്ട്രീയക്കാരെപ്പോലെ ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.