5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

MR Ajithkumar: സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ

MR Ajithkumar: മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. നാളെ നടക്കാനിരിക്കുന്ന നിർണായക യോ​ഗങ്ങൾക്ക് മുന്നോടിയായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും പങ്കെടുത്തിരുന്നു.

MR Ajithkumar: സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ
മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം ആര്‍ അജിത് കുമാർ (Image Courtesy: Facebook)
Follow Us
athira-ajithkumar
Athira CA | Published: 02 Oct 2024 21:42 PM

തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത്കുമാറിനെതിരെ നീക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം ഉടൻ. ഇക്കാര്യത്തിൽ സിപിഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. ചുമതലയിൽ നിന്ന് മാറ്റുന്ന അജിത് കുമാറിന് പകരക്കാരനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് ചുമതല നൽകാനാണ് സർക്കാർ നീക്കം.

നിലമ്പൂർ എംഎൽഎ പിവി അൻവർ ഉന്നയിച്ച പരാതിയിൽ എഡിജിപിക്കെതിരായ അന്വേഷണം പൂർത്തിയാക്കി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. അൻവറിന്റെ ആരോപണത്തിന്മേൽ എഡിജിപിക്കെതിരെ നടപടിയെടുത്തെന്ന പേര് വരരുതെന്ന നിർബന്ധവും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുണ്ട്. അതിനാൽ അജിത്കുമാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ റിപ്പോർട്ട് ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയും പിവിഅൻവർ ആരോപണങ്ങളും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം രേഖാ മൂലം ഉന്നയിച്ചിരിക്കുന്നത്. സ്വതന്ത്ര്യ പര്യവേഷത്തിലുള്ള പിവി അൻവറും സഭയിൽ എഡിജിപിക്കെതിരെ ശബ്ദമുയർത്തും. ഈ സാഹചര്യത്തിൽ ഡിജിപി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭ സജീവമാകുന്നതിന് മുമ്പ് തന്നെ തൽസ്ഥാനത്ത് നിന്ന് എഡിജിപിയെ നീക്കുമെന്നാണ് സൂചന.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. നാളെ നടക്കാനിരിക്കുന്ന നിർണായക യോ​ഗങ്ങൾക്ക് മുന്നോടിയായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും പങ്കെടുത്തിരുന്നു. ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചതായും അഭ്യൂഹങ്ങളുണ്ട്. നിലപാടിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ ഡിജിപി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷ നേതാവ് വിഡി സതീഷനാണ് തൃശൂർ പൂരം കലങ്ങിയതിലെ പങ്കും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വെളിപ്പെടുത്തിയത്. പിന്നാലെ ഈ വിഷയം സിപിഐ നേതൃത്വം ഏറ്റുപിടിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ തോൽവിക്ക് ഈ വിഷയങ്ങൾ കാരണമായെന്ന ആരോപണം സിപിഐ ഉയർത്തുന്നുണ്ട്. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടും എഡിജിപി സ്ഥാനത്ത് നിന്ന് എംആർ അജിത്കുമാറിനെ മാറ്റത്തിൽ സിപിഐ പലവട്ടം അതൃപ്തി പരസ്യമാക്കിയിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച അം​ഗീകരിക്കാൻ ആവില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയെ പരമാവധി സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന ഉത്തരവാദിത്തവും സിപിഎമ്മിനുണ്ട്. എന്നാൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സ്വാഭാവിക നടപടിയാണെന്നാണ് എഡിജിപിയുടെ നിലപാട്. എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി പൊതിഞ്ഞ് പിടിക്കുകയാണെന്ന ആക്ഷേപവും സേനയ്ക്ക് ഉള്ളിൽ ഉയരുന്നുണ്ട്.

 

Latest News