Periya Twin Murder Verdict: പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, വിധിയിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം
Periya Twin Murder Case CBI Court Verdict: വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ
കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും, കേസിലെ 10-ാം പ്രതി, 15-ാം പ്രതി എന്നിവർക്കാണ് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷവിധിച്ചിരിക്കുന്നത്. മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ ശേഷാദ്രിനാഥനാണ് കേസിൽ ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
ഒന്നു മുതൽ എട്ട് വരെ പ്രതികളായ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത് (അപ്പു), 15-ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി കണ്ടെത്തിയത്. 14-ാം പ്രതി കെ മണികണ്ഠൻ, 20-ാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻ നായർ), 22-ാം പ്രതി കെവി ഭാസ്കരൻ എന്നിവർക്കാണ് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വിചാരണ നേരിട്ട 10 പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. വിചാരണ നേരിട്ട എല്ലാവരും സിപിഎം പ്രവർത്തകരും പ്രാദേശിക നേതാക്കളുമായിരുന്നു.
വിധിയിൽ തൃപ്തരല്ലെന്ന് ശരത് ലാലിന്റെ കൃപേഷിന്റെയും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം നേതാക്കൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കണമായിരുന്നു. പാർട്ടിയും അഭിഭാഷകരുമായും കൂടി ആലോചിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ വേണമായിരുന്നുവെന്ന് ശരത് ലാലിന്റെ കുടുംബവും പറഞ്ഞു. പ്രതികൾ പുറത്തിറങ്ങിയാൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് ശരത് ലാലിന്റെ സഹോദരി പറഞ്ഞു.
ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതി മണ്ഡപം വെെകാരിക നിമിഷങ്ങൾക്കാണ് വേദിയായത്. പ്രത്യേക കോടതിയുടെ വിധി കേട്ട് ഇരുവരുടെയും കുടുംബങ്ങൾ പൊട്ടി കരഞ്ഞു. 2019 ഫെബ്രുവരി 17-ന് രാത്രി 7.45നാണ് കൊലപാതകം നടന്നത്. പെരിയ കല്യോട്ട് വച്ചായിരുന്നു ഇരുവരെയും സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ബെെക്ക് യാത്രക്കാരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ജീപ്പിലെത്തിയ അക്രമി സംഘം ഇടിച്ചിടുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.