PC George: പിസി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു, പോലീസിന് സാങ്കേതികപ്പിഴവ്
PC George In Police Custody: അതേസമയം കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. വൈകിട്ട് ആറ് മണിക്ക് ശേഷം വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുന്നതാണ്. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമെ ജാമ്യത്തിൻ്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കുകയുള്ളൂ.

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ ചില നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പിസി ജോർജ് നേരിട്ട് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. പിന്നാട് കോടതി അദ്ദേഹത്തെ ഇന്ന് വൈകിട്ട് ആറ് വരെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
അതേസമയം കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. വൈകിട്ട് ആറ് മണിക്ക് ശേഷം വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുന്നതാണ്. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമെ ജാമ്യത്തിൻ്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കുകയുള്ളൂ. രണ്ടുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.
കസ്റ്റഡി സമയം അവസാനിച്ചാൽ ഇന്നുതന്നെ പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയിൽ പിസി ജോർജ് ഹാജരാവുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പിസി ജോർജിനായി പോലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് മുമ്പ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് നിലവിൽ മുൻകൂർജാമ്യം നിഷേധിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പിസി ജോർജ്ജിനെതിരെ പരാതി നൽകിയത്. ജനുവരി അഞ്ചിന് ചാനൽ ചർച്ചക്കിടെയാണ് പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.