PC George : ഇസിജിയിൽ വ്യതിയാനം; പിസി ജോർജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
PC George Health Update : ഇതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പിസിയെ അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു

കോട്ടയം: മതവിദ്വേഷ പരാമർശക്കേസിൽ റിമാൻഡ് ചെയ്ത ബിജെപി നേതാവ് പിസി ജോർജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ നടത്തിയ പരിശോധനയിൽ പിസി ജോർജിൻ്റെ ഇസിജിയിൽ വ്യതിയാനം കണ്ടെത്തി. ഇതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പിസിയെ അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലേക്കാണ് മുൻ പൂഞ്ഞാർ എംഎൽഎ മാറ്റുക.
അതേസമയം കേസിൽ മാർച്ച് പത്താം തീയതി വരെയാണ് കോടതി പിസിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇന്ന് ഫെബ്രുവരി 24-ാം തിയതി രാവിലെ പിസി ജോർജ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതി ബിജെപി നേതാവിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. റിമാൻഡ് ചെയ്ത പിസിയെ സബ് ജയിലിലേക്ക് മാറ്റുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനമുണ്ടെന്ന് കണ്ടെത്തുന്നത്.
ചാനൽ ചർച്ചയ്ക്കിടെയാണ് പിസി ജോർജ് മുസ്ലീം മതവിരുദ്ധമായ പരാമർശം നടത്തിയത്. സാമനക്കേസുകളിൽ നേരത്തെ മുൻ പൂഞ്ഞാർ എംഎൽഎയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ തെറ്റിച്ച് മതവിദ്വേഷം പരാമർശം നടത്തിയതോടെയാണ് കോടതി ഇത്തവണ ജാമ്യം അനുവദിക്കാതിരുന്നത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരമാർശത്തിനിടെ ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.