PC George: വിദ്വേഷ പരാമർശം: പി.സി ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
PC George Hate Speech Case:ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജ്ജിന്റെ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. മുൻകൂർ ജാമ്യാപേക്ഷയിൽ ഈരാട്ടുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വിധി പറയുക. നിലവിൽ റിമാൻഡിൽ കഴിയുന്ന പി .സി. ജോർജ്
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം കോടതിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അഭിഭാഷകന്റെ വാദം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.ഇതിനു പുറമെ പിസിയുടെ മുൻ കേസുകളും പ്രോസിക്യൂഷൻ കോടതിയിൽ വിവരിച്ചു. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമർശമാണ് പ്രതി നടത്തിയതെന്നും നാട്ടിൽ സാഹൂഹിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമർശമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 30 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Also Read:ഇനി ജയിലിലേക്ക്; പിസി ജോർജ് മാർച്ച് 10 വരെ റിമാൻഡിൽ, ജ്യാമാപേക്ഷ തള്ളി കോടതി
പൊതുപ്രവർത്തകൻ ആയാൽ കേസുകൾ സ്വഭാവികമാണെന്നും ഇതും അത് പോലെയൊന്നാണെന്ന് പിസി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.
മാർച്ച് 10 വരെ റിമാൻഡ് ചെയ്തതിനു പിന്നാലെ ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്.