Elephant Attack : കൂറ്റനാട് നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
Elephant Attack Koottanad : റോഡില്‍ വച്ചാണ് ആന കുത്തിയത്. വാഹനങ്ങളും നശിപ്പിച്ചു. ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നാല്‍പതിലേറെ ആനകള്‍ സ്ഥലത്തുണ്ടായിരുന്നു. ആന ഇടയാനുള്ള കാരണം വ്യക്തമല്ല. നാട്ടുകാര്‍ കുഞ്ഞുമോനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി

പാലക്കാട്: കൂറ്റനാട് നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റ കോട്ടയം സ്വദേശി കുഞ്ഞുമോനാണു (50) മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാണ് ആനയെ കൊണ്ടുവന്നത്. രാത്രി 11 മണിയോടെ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആനയെ തളയ്ക്കുന്നതിനിടെയാണ് കുഞ്ഞുമോന് കുത്തേറ്റത്. മറ്റൊരാള്‍ക്കും പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ല.
റോഡില്‍ വച്ചാണ് ആന പാപ്പാനെ കുത്തിയത്. നിരവധി വാഹനങ്ങളും നശിപ്പിച്ചു. ഇടഞ്ഞ ആനയെ തളച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നാല്‍പതിലേറെ ആനകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമല്ല. നാട്ടുകാര്‍ കുഞ്ഞുമോനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകും മലങ്കര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏതാനും ദിവസം മുമ്പ് തൃശൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവാണ് മരിച്ചത്. ചിറയ്‌ക്കൽ ഗണേശൻ എന്ന ആനയുടെ ആക്രമണത്തില്‍ തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Read Also : ആറ്റിങ്ങലിൽ അറവുശാലയിൽ നിന്ന് വിരണ്ടോടിയ കാള ഇടിച്ചുവീഴ്ത്തി; ചികിത്സയിരുന്ന സ്ത്രീ മരിച്ചു
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന പ്രദേശത്തുണ്ടായിരുന്ന ആനന്ദിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം ആന ഓടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ആനയെ തളച്ചു.
കഴിഞ്ഞ ദിവസം മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലുണ്ടായ ആക്രമണത്തില്‍ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടുതീ പടരാതിരിക്കാനുള്ള ഫയർലൈൻ തെളിക്കാൻ പോയപ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.