Pahalgam Terror Attack: രാമചന്ദ്രന് വിടചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
N. Ramachandran Funeral Ceremony: കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ സംസ്കാരം നടത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

കൊച്ചി: ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന് കണ്ണീരോടെ വിട നൽകി നാട്. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ സംസ്കാരം നടത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഗവർണറും മന്ത്രിമാരും അടക്കം ആയിരകണക്കിന് പേർ ആദരം അർപ്പിച്ചു.
കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അടക്കം പ്രമുഖർ രാമചന്ദ്രന് അന്ത്യാഭിവാദ്യം അർപ്പിച്ചു. നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
Also Read:പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രൻറെ സംസ്കാരം ഇന്ന്, പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ
വികാരനിർഭരമായ രംഗങ്ങളാണ് രാമചന്ദ്രന്‍റെ വീട്ടിൽനിന്ന് കാണാൻ പറ്റിയത്. വർഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികൾ ഉയർന്നു. കുടുംബാഗങ്ങൾ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചിയിലെത്തിച്ച് മൃതദേഹം ഇന്ന് രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് രാമചന്ദ്രന്‍ ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.