P P Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം
P P Divya Identified as the Sole Accused in ADM Naveen Babu Suicide Case: ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ പറയുന്നു.

കണ്ണൂർ മുൻ എഡിഎമ്മായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഏക പ്രതി പിപി ദിവ്യ മാത്രമെന്ന് കുറ്റപത്രം. ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ പറയുന്നു. സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചുവരുത്തിയതാണെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ കണ്ണൂർ റേഞ്ച് ഡിജിപിക്ക് സമർപ്പിച്ചു. ഡിഐജിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും പി പി ദിവ്യ അല്ലാതെ കേസിൽ മറ്റ് പ്രതികൾ ഇല്ലെന്നും കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. ശാസ്ത്രീയ പരിശോധനയിൽ കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. കേസിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ ഉൾപ്പടെ 82 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
2024 ഒക്ടോബർ 14നാണ് എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ പി പി ദിവ്യ എത്തുന്നത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യ നവീൻ ബാബുവിനെതിരെ ചടങ്ങിൽ വെച്ച് അധിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. സംഭവത്തിന് അടുത്ത ദിവസം ക്വാട്ടേഴ്സിലെ ഉത്തരത്തിൽ നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു കേസ്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ, വൈകാതെ പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും ദിവ്യയെ സിപിഎം ഒഴിവാക്കി.