Ottapalam Students Fight: ഒറ്റപ്പാലത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം; അടിപിടിയിൽ വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു
Ottapalam ITI Students Fight in Classroom: ഒരു വിദ്യാർഥി ക്ലാസ് മുറിയിലേക്ക് കയറി വന്ന മറ്റൊരു വിദ്യാർഥിയുടെ കഴുത്തിൽ പിടിക്കുകയും, ഇതിൽ പ്രകോപിതനായ മറ്റേ വിദ്യാർഥി അത് ചോദ്യം ചെയ്യുകയും വാക്കുതർക്കത്തിൽ എത്തുകയും ഒടുവിൽ മർദനത്തിൽ കലാശിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പാലക്കാട്: ഒറ്റപ്പാലത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥികളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. ക്ലാസ് മുറിയിൽ വെച്ച് നടന്ന അടിപിടിയിൽ ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫെബ്രുവരി 19നാണ് സംഭവം ഉണ്ടായത്. ഒരു വിദ്യാർഥി ക്ലാസ് മുറിയിലേക്ക് കയറി വന്ന മറ്റൊരു വിദ്യാർഥിയുടെ കഴുത്തിൽ പിടിക്കുകയും, ഇതിൽ പ്രകോപിതനായ മറ്റേ വിദ്യാർഥി അത് ചോദ്യം ചെയ്യുകയും വാക്കുതർക്കത്തിൽ എത്തുകയും ഒടുവിൽ മർദനത്തിൽ കലാശിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
മർദനമേറ്റ വിദ്യാർഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇവർ ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമായത്. ഇതുവരെ മർദനമേറ്റ വിദ്യാർഥിയുടെ മൊഴി എടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്നാണ് വിവരം.
അതേസമയം, താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വിദ്യാർഥിയുടെ തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ടെന്നും, തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. കൂടാതെ ആയുധം കൊണ്ടുള്ള മുറിവാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിനെ വിദ്യാർഥികൾ നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന കുട്ടികൾ തമ്മിലുള്ള വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച ഷഹബാസിന്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കും. എലൈറ്റിൽ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു പതിനഞ്ചുകാരനായ ഷഹബാസ്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം.