Neyyattinkara Gopan Swami samadhi: തലയിലും ചെവിക്ക് പിന്നിലും ചതവ്: നെയ്യാറ്റിൻകര സമാധിക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇനി ആന്തരികാവയവ പരിശോധന റിപ്പോർട്ട് കൂടി എത്താനുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും എത്തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്ന് പോലീസ് തീരുമാനിക്കൂ.

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധിക്കേസിൽ മരിച്ച ഗോപൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയിലും ചെവിക്ക് പിന്നിലും ക്ഷതവും, ഹൃദയഭാഗത്ത് ബ്ലോക്കും മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇനി ആന്തരികാവയവ പരിശോധന റിപ്പോർട്ട് കൂടി എത്താനുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും എത്തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്ന് പോലീസ് തീരുമാനിക്കൂ. എന്നാൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവ റിപ്പോർട്ട് ലഭിക്കണം. മൃതദേഹം പരിശോധിക്കുന്ന സമയം ആന്തരിക അവയവങ്ങളെല്ലാം തന്നെ ജീർണിച്ച ഒരു അവസ്ഥയിലായിരുന്നു. വറ്റിലേക്ക് അസ്വഭാവികമായ വസ്തുക്കളൊന്നും തന്നെ പോയതായും പരിശോധനയിൽ ലഭിച്ചിട്ടില്ല.
ആന്തരിക അവയവങ്ങൾ ഇപ്പോഴും ഫൊറൻസിക് ലാബിൽ പരിശോധനയിലാണ്. ഈ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥർ ഫൊറൻസിക് ലാബിലേക്ക് കത്തയച്ചിരുന്നു. ഡോക്ടർമാരുടെ സംഘമാണ് ഈ പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ റിപ്പോർട്ടും നിലവിലുള്ള കണ്ടെത്തലുകളും എല്ലാം കൂടി പരിശോധിച്ച ശേഷം മാത്രമേ നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാകൂ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തന്നെ അദ്ദേഹത്തിന്റെ ഹൃദയഭാഗത്ത് രണ്ട് ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. അദ്ദേഹം പ്രമേഹരോഗിയാണെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എങ്ങനെയാണ് മരണം സംഭവിച്ചത് എന്ന് സംബന്ധിച്ച് ഒരു വ്യക്തത വരണമെങ്കിൽ ഇനി ആന്തരിക അവയവ പരിശോധന പുറത്തുവരണം.
ജനുവരി 9-നായിരുന്നു നെയ്യാറ്റിൻകര ആറാലുംമൂടുള്ള ഗോപൻ മരിച്ചത്. ഇദ്ദേഹം മരിച്ചെന്ന് (സമാധി) കാണിച്ച് മക്കൾ പോസ്റ്റർ ഒട്ടിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പിന്നീട് വിവാദത്തിലേക്ക് എത്തിയതും. പിന്നീട് സമാധിയായെന്ന് പറയുന്ന കല്ലറ പൊളിച്ച് മൃതദേഹം പുറത്തെറുത്ത് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് വിട്ടു കൊടുത്തത്. പിന്നീട് മഹാ സമാധി എന്ന പേരിൽ ചടങ്ങാക്കിയാണ് സംസ്കാരം നടത്തിയത്.