Nenmara Double Murder Case: ‘സഹികെട്ടാണ് പോയത്, അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല’; മൊഴി നൽകി ചെന്താമരയുടെ ഭാര്യ
Nenmara Double Murder Case: ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യ. അയൽവാസികളോടും ഇയാൾ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.

പാലക്കാട് : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്ത് അന്വേഷണസംഘം. ചെന്താമര തന്നെയും ഉപദ്രവിച്ചിരുന്നുവെന്നും സഹി കെട്ടാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഭാര്യ മൊഴി നൽകി. ഞാനിപ്പോൾ താമസിക്കുന്നത് എവിടെയാണെന്ന് പോലും അയാൾക്ക് അറിയില്ല, ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്ന് അവർ പറഞ്ഞു. അയൽവാസികളോടും ഇയാൾ മോശമായാണ് പെരുമാറിയതെന്ന് ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.
കഴിഞ്ഞ ദിവസം കേസിലെ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് ഇത്തരത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചെന്താമരയെ ഭയന്ന് ചില സാക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചിരുന്നു.
ALSO READ: ഷാനിദ് രണ്ടുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നു, വീട്ടിലറിയില്ല; നാട്ടുകാര്‍ക്ക് അപരിചിതൻ’
2025 ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ അയൽവാസികളായിരുന്നു ഇരുവരും. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര സുധാകരനെയും ലക്ഷ്മിയേയും വെട്ടിക്കൊന്നത്.
തന്റെ കുടുംബം നശിക്കാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു പ്രതിയുടെ വിശ്വാസം. ഭാര്യയും മകളും തന്നിൽ നിന്ന് അകലാൻ കാരണം ഇവർ കൂടോത്രം നടത്തിയതിനാൽ ആണെന്നായിരുന്നു ചെന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് സജിതയെ ആദ്യം കൊലപ്പെടുത്തിയത്. പുഷ്പയേയും കൊല്ലാൻ പദ്ധതിയിട്ടതായി പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ ജനുവരി 29ന് പുലർച്ചെയാണ് പൊലീസ് പിടി കൂടിയത്.
തുടർന്ന് പ്രതി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ജാമ്യ ഹർജി തള്ളി. ചെന്താമരയെ പുറത്ത് വിട്ടാൽ നാട്ടുകാരുെ ജീവന് ഭീക്ഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമരയുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താൻ കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും അതെല്ലാം പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2019ൽ സജിത കൊലപാതകകേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി.