Munambam Waqf Issue: മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം; സർക്കാരിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Munambam Waqf Issue: നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയത്. കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ യാത്രികമായും മനസ്സിരുത്താതെയുമാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി വിലയിരുത്തി.

മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും.
മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുമതി നൽകണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിൽൻ ബെഞ്ചാണ് അപ്പീലിൽ വാദം കേൾക്കുന്നത്.
ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് റദ്ദാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കമ്മിഷന്റെ വസ്തുതാ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. അപ്പീലിലെ ഹൈക്കോടതി തീരുമാനത്തിന് വിധേയമായി മാത്രമേ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യുകയുള്ളുവെന്നാണ് സർക്കാർ നൽകിയ ഉറപ്പ്.
റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷന്റെ പ്രവർത്തനമാണ് താൽകാലികമായി നിർത്തി വച്ചിരിക്കുന്നത്. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയത്. കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ യാത്രികമായും മനസ്സിരുത്താതെയുമാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി വിലയിരുത്തി.
വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തിൽ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വഖഫ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്. അത് നിലനിൽക്കെ സർക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.