Malappuram Gold Theft Case: കള്ളൻ കപ്പലിൽ തന്നെ; മലപ്പുറം സ്വർണ കവർച്ചാ കേസിൽ വൻ ട്വിസ്റ്റ്, 3 പേർ അറസ്റ്റിൽ
Malappuram Gold Theft Case: ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഇരുമ്പുഴി കാട്ടുങ്ങൽ ഭാഗത്ത് വച്ചായിരുന്നു കവർച്ച നടന്നത്. വിൽപ്പനയ്ക്ക് കൊണ്ട് പോകുകയായിരുന്ന 117 പവൻ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി.

മലപ്പുറം: മലപ്പുറം ക്രൗൺ സ്വർണ കവർച്ചാ കേസിൽ വൻ വഴിതിരിവ്. കേസിൽ പരാതിക്കാരൻ തന്നെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി. 117 പവൻ സ്വർണം കവർന്ന കേസിൽ പരാതിക്കാരൻ ശിവേഷ്, സഹോദരൻ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം തട്ടിയെടുക്കന്നതിന് പദ്ധതി ആസൂത്രണം ചെയ്തത് ശിവേഷ് ആണെന്ന് പൊലീസ് പറഞ്ഞു. ശിവേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. പോക്സോ അടക്കം 4 കേസുകളിലെ പ്രതിയാണ് ഇയാൾ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഇരുമ്പുഴി കാട്ടുങ്ങൽ ഭാഗത്ത് വച്ചായിരുന്നു കവർച്ച നടന്നത്. വിൽപ്പനയ്ക്ക് കൊണ്ട് പോകുകയായിരുന്ന 117 പവൻ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ശിവേഷ്, സുകുമാരൻ എന്നിവരെ, ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് സ്വർണം കവർന്നതായാണ് പരാതി നൽകിയത്.
ഇരുവരും മലപ്പുറത്തെ സ്വർണക്കടയിലെ ജീവനക്കാരണ്. കവർച്ച ആസൂത്രിതമാണെന്ന് ആദ്യം മുതൽക്കേ പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശിവേഷ് കുറ്റം സമ്മതിച്ചത്. ജ്വല്ലറി ഉടമയിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും കണ്ടെടുത്തു. അസി .സൂപ്രണ്ട് ഓഫ് പൊലീസ് എം. നന്ദഗോപന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കച്ചവടക്കാരനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ശരീരഭാഗങ്ങൾ മോഷണം പോയ സംഭവത്തിൽ ആക്രി കച്ചവടക്കാരനെതിരെ കേസ്. ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെതിരെയാണ് (25) മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശരീരഭാഗങ്ങൾ കാണാതാവുന്നത്. ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്മെന്റിലേക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 17 രോഗികളുടെ സ്പെസിമെനായിരുന്നു മോഷ്ടിക്കപ്പെട്ട ബോക്സിൽ. ആംബുലൻസിൽ ഡ്രൈവറുടെയും അറ്റന്‍ഡറുടെയും നേതൃത്വത്തിലാണ് ഇവ ലാബിലേക്ക് കൊടുത്തുവിട്ടത്.
പത്തോളജി ലാബിലേക്ക് എത്തിച്ച ശരീരഭാഗങ്ങൾ സ്റ്റെയർകെയ്സിന് സമീപം വച്ച ശേഷം ഇരുവരും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് ആക്രി വില്പനക്കാരൻ സ്പെസിമെനുകൾ അടങ്ങിയ ബോക്സ് എടുത്തത്. മന:പൂർവ്വം അല്ലെന്നും ആക്രിയാണെന്ന് കരുതിയാണ് താൻ അത് എടുത്തതെന്നുമാണ് ആക്രി കച്ചവടക്കാരന്റെ മൊഴി. അതേസമയം സംഭവത്തിൽ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.