5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ

MA Baby to become CPIM General Secretary: സംസ്കാരിക നായകന്മാരെ പാർ‍ട്ടിയുടെ അടുപ്പിക്കുന്നതിൽ മുഖ്യവഹിച്ച നേതാവാണ് ബേബി. പാർട്ടിയിലെ ബു​ദ്ധിജീവി മുഖം. സാംസ്കാരിക പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. മാനവീയം പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു. സ്വരലയ എന്ന കലാസാംസ്കാരിക സംഘടനയുടെ രൂപീകരണത്തിനും മുൻകയ്യെടുത്തത് ഇദ്ദേഹമാണ്

MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ
എംഎ ബേബിImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 06 Apr 2025 14:38 PM

കൊല്ലം പ്രാക്കുളത്ത് അധ്യാപകനായ പി.എം അലക്‌സാണ്ടറുടെയും ലില്ലിയുടേയും ഇളയ പുത്രനായ എം.എ. ബേബിയെ സ്ഥിരവരുമാനമുള്ള ജോലിക്കാരനായി കാണാനായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എട്ട് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ബേബി. സഹോദരങ്ങളെ പോലെ സ്ഥിരവരുമാനം കണ്ടെത്താന്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം ബേബിയും പരീക്ഷ എഴുതി. എന്നാല്‍ മനപ്പൂർവം പേപ്പറില്‍ ഉത്തരം എഴുതാതെ തിരിച്ചുകൊടുത്തു. രാഷ്ട്രീയമാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബേബി അന്നേ ഉറപ്പിച്ചിരുന്നു. ആ ഉറച്ച നിലപാട് ഇന്ന് ബേബിയെ എത്തിച്ചിരിക്കുന്നത് സിപിഎമ്മിന്റെ അമരത്താണ്. ഇഎംഎസിന് ശേഷം പാര്‍ട്ടിയെ നയിക്കാനെത്തുന്ന രണ്ടാമത്തെ മലയാളി.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് ബേബി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് എസ്എഫ്‌ഐ രൂപീകരിച്ചപ്പോള്‍ അതില്‍ സജീവമായി. 1973ല്‍ കൊല്ലം എസ്എന്‍ കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായതോടെ ബേബി തന്റെ രാഷ്ട്രീയ പ്രയാണം ആരംഭിച്ചു.

1975ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. 1979ല്‍ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും ബേബിയെ തേടിയെത്തി. 1985ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലുള്‍പ്പെട്ടു. 1986ല്‍ 36-ാം വയസില്‍ രാജ്യസഭയിലെത്തി. 1987ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്. 89ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും, 92ല്‍ കേന്ദ്ര സെക്രട്ടേറിയറ്റിലുമെത്തി. 1992-1998 കാലയളവില്‍ വീണ്ടും രാജ്യസഭാംഗമായി.

2002ൽ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. 2006 മുതൽ 2016 വരെ കുണ്ടറ എംഎൽഎയായിരുന്നു. 2006-2011 കാലയളവിൽ വിഎസ് സർക്കാരിൽ വി​ദ്യാഭ്യാസ മന്ത്രിയായി. പോളിറ്റ് ബ്യൂറോയിലെത്താന്‍ വൈകിയെങ്കിലും 2012 മുതല്‍ പിബിയിലുണ്ട്. 2014ൽ ലോക്സഭയിലേക്ക് കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞിട്ടുണ്ട്

പൊതുവെ വിവാദങ്ങളോട് മുഖം തിരിക്കാനായിരുന്നു ബേബിയുടെ താൽപര്യം. എന്നാൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ചില വിവാദങ്ങളിൽ ബേബി അകപ്പെട്ടു. പാഠപുസ്തകത്തിലെ മതമില്ലാത്ത ജീവൻ എന്ന ഭാ​ഗമാണ് വിവാദത്തിന് കാരണമായത്. ക്രൈസ്തവ സഭകളുമായുള്ള ഏറ്റുമുട്ടലിന് ഇത് കാരണമായി. രണ്ടാം മുണ്ടശേരിയാകാൻ ബേബി ശ്രമിക്കുന്നുവെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം.

Read Also : M A Baby: എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി

സാംസ്കാരിക പരിപാടികളിലും സജീവം

സംസ്കാരിക നായകന്മാരെ പാർ‍ട്ടിയുടെ അടുപ്പിക്കുന്നതിൽ മുഖ്യവഹിച്ച നേതാവാണ് ബേബി. പാർട്ടിയിലെ ബു​ദ്ധിജീവി മുഖം. സാംസ്കാരിക പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. മാനവീയം പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു. സ്വരലയ എന്ന കലാസാംസ്കാരിക സംഘടനയുടെ രൂപീകരണത്തിനും മുൻകയ്യെടുത്തത് ഇദ്ദേഹമാണ്.

കൊച്ചി മുസിരിസ് ബിനാലെ യാഥാർത്ഥ്യമാക്കുന്നതിലും ബേബിയുടെ ഇടപെടലുണ്ടായിരുന്നു. പരന്ന വായനാശീലമാണ് ബേബിയുടെ പ്രത്യേകത. പ്രായോഗിക സമീപനം, ആശയ വ്യക്തത, ഉറച്ച നിലപാട് എന്നിവയാണ് സിപിഎമ്മിന്റെ നിയുക്ത ജനറൽ സെക്രട്ടറിയുടെ അടയാളപ്പെടുത്തലുകൾ. ബെറ്റി ലൂയീസാണ് ഭാര്യ. മകൻ അശോക് ബെറ്റി നെൽസൺ കലാരം​ഗത്ത് സജീവമാണ്. തൈക്കൂടം ബാൻഡിലടക്കം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്