MV Govindan: പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം മതനിരപേക്ഷതയ്ക്ക് അപമാനം: എം.വി. ഗോവിന്ദന്‍
M.V. Govindan condemns cyber attack against Aarathi: തീവ്രവാദത്തിനെതിരെ സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29, 30 തീയതികളില്‍ വിപുലമായ സദസ് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ഏരിയകളിലും ' ഭീകരവാദത്തിനെതിരെ മാനവികത' എന്ന മുദ്രാവാക്യമുയർത്തി സദസുകള്‍ നടത്തും. തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും മതമില്ലെന്നും ഗോവിന്ദന്‍

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം സംസ്ഥാനത്തിന്റെ മതനിരപേക്ഷതയ്ക്ക് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാനത്ത് ഉള്‍പ്പെടെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായെന്നും, മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലീമസമാക്കാനുള്ള ശ്രമമാണിതെന്നും ഗോവിന്ദന്‍ ആരോപിച്ചു.
”പ്രദേശമാകെ കൂട്ടക്കൊലയിൽ ഭയന്നപ്പോള്‍ കശ്‌മീരിലെ ഡ്രൈവർമാരായ രണ്ടു മുസ്ലിം യുവാക്കളാണ് സഹായവുമായി ഓടിയെത്തിയത്. അവർ ഞങ്ങളെ ഇടവും വലവുംനിന്ന് കാത്തു. അച്ഛനെ മോർച്ചറിയിൽ തിരിച്ചറിയുന്നതിനും മറ്റു കാര്യങ്ങൾക്കും പുലര്‍ച്ചെ മൂന്ന് വരെ അവരുണ്ടായിരുന്നു. അനിയത്തിയെ പോലെയാണ് അവര്‍ കൊണ്ടുനടന്നത്. അവര്‍ കശ്മീരില്‍ എനിക്ക് കിട്ടിയ രണ്ട് സഹോദരങ്ങളാണ്. അവരെ അള്ളാ രക്ഷിക്കട്ട”-ആരതിയുടെ ഈ വാക്കുകള്‍ക്കെതിരെയാണ് സൈബര്‍ ആക്രമണമുണ്ടായതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
വര്‍ഗീയമായി അപലപിക്കാന്‍ കേരളത്തിലും ആളുകളുണ്ടെന്നത് മതനിരപേക്ഷ ഉള്ളടക്കത്തിന് അപമാനമാണ്. പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കളാണ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ കശ്മീരില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ജമാ അത്തെ ഇസ്ലാമി മാത്രമാണ്. തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും ഗോവിന്ദന്‍ പറഞ്ഞു.




തീവ്രവാദത്തിനെതിരെ സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29, 30 തീയതികളില്‍ വിപുലമായ സദസ് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ഏരിയകളിലും ‘ ഭീകരവാദത്തിനെതിരെ മാനവികത’ എന്ന മുദ്രാവാക്യമുയർത്തി സദസുകള്‍ നടത്തും. തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും മതമില്ല. മതമൊരു ഉപകരണമായി ഉപയോഗിക്കുകയാണ്. തീവ്രവാദികള്‍ക്ക് മതപരമായ കാഴ്ചപ്പാടില്ല. അവരുടേത് അന്ധമായ ഭീകരപ്രസ്ഥാനങ്ങളോടുള്ള നിലപാടുകളാണ്. അത് എതിര്‍ത്ത് തോല്‍പിക്കണം. സിപിഎം ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.