Kuruppampady Assault Case: കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്
Kuruppampady Assault Case: പത്തും പന്ത്രണ്ടും വയസ് പ്രായമായ കുഞ്ഞുങ്ങളാണ് പീഡനത്തിന് ഇരയായത്.പ്രതി ധനേഷും കുട്ടികളുടെ അമ്മയും സുഹൃത്തുക്കളായിരുന്നു. രോഗ ബാധിതനായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിലൂടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്.

കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായ കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. റിമാൻഡിലുള്ള ടാക്സി ഡ്രൈവർ ധനേഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. കുട്ടികളെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചതിനും പീഡനവിവരം മറച്ചുവച്ചതിനും അമ്മയ്ക്കെതിരെ കേസെടുത്തിരുന്നു. കുട്ടികളുടെയും സ്കൂൾ അധ്യാപികയുടെയും മൊഴികളാണ് അമ്മയുടെ അറസ്റ്റിൽ നിർണായമായത്. അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് ധനേഷ് മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് കുറുപ്പുംപടി പൊലീസ് അയ്യമ്പുഴ മഠത്തിപ്പറമ്പിൽ സ്വദേശിയും ടാക്സി ഡ്രൈവറുമായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പത്തും പന്ത്രണ്ടും വയസ് പ്രായമായ കുഞ്ഞുങ്ങളാണ് പീഡനത്തിന് ഇരയായത്. ധനേഷും കുട്ടികളുടെ അമ്മയും സുഹൃത്തുക്കളായിരുന്നു. രോഗ ബാധിതനായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിലൂടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്.
ഭർത്താവിന്റെ മരണശേഷം ധനേഷ് വാടകയ്ക്ക് എടുത്ത് കൊടുത്ത വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നത്. ധനേഷ് പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായ സമയത്ത് ധനേഷിന്റെ പോക്കറ്റിൽ നിന്നും ലൈംഗീക ഉത്തേജക ഗുളികകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ കൂട്ടുക്കാരെയും ദുരുപയോഗം ചെയ്യാനുള്ള ധനേഷിന്റെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. സഹപാഠിയായ കൂട്ടുകാരിയെ വീട്ടിൽ കൊണ്ട് വരാൻ ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂത്ത കുട്ടി കൂട്ടുകാരിക്ക് നൽകിയ കത്ത് കുട്ടിയുടെ അമ്മയായ അധ്യാപികയുടെ പക്കൽ ലഭിച്ചതോടെയാണ് പീഡന വിവരം പുറത്ത് വന്നത്. നിലവിൽ കുട്ടികൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ആവശ്യമായ കൗൺസിലിംഗ് നൽകിയതായും ശിശു ക്ഷേമ സമിതി അറിയിച്ചു.