Vizhinjam KSRTC Bus Accident: വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
KSRTC buses collide in Vizhinjam: വിഴിഞ്ഞം പുതിയ പാലത്തിന് അടുത്താണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും വേണാട് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്

വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം 25-ലേറെ പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വിഴിഞ്ഞം പുതിയ പാലത്തിന് സമീപം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് അടുത്താണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ വന്ന ബസ് കൂട്ടിയിടിക്കുകയായിരുന്നു. പൂവാറിലേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
പിന്നാലെ പോസ്റ്റ് ബസിന് മുകളിലേക്ക് ഒടിഞ്ഞു വീണതായും റിപ്പോര്‍ട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മലപ്പുറം പുത്തനത്താണിയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തൃശൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Read Also : മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്
വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം
അതിനിടെ, വെഞ്ഞാറമൂട്ടില്‍ യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അഫാന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
കടം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ തുടങ്ങിയതോടെ കൂട്ടത്തോടെ ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അമ്മയെയും സഹോദരനെയും കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ പിതാവിന്റെ സഹോദരനോടും ഭാര്യയോടും മുത്തശിയോടും മുന്‍ വൈരാഗ്യമുണ്ടായിരുന്നതിനാല്‍ അവരെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. താനില്ലെങ്കില്‍ ഫര്‍സാനയും വേണ്ടെന്ന തീരുമാനത്തിലാണ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം കൈക്കലാക്കിയ മാല പണയം വച്ച് അഫാന്‍ കടം നല്‍കിയവര്‍ക്ക് പണം നല്‍കിയിരുന്നതായും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.