Bike Theft: വടകരയില്‍ മോഷ്ടിച്ച ആറു ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; എല്ലാം 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍
Bike Theft Vadakara: ബൈക്കുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ചിലതിന്റെ ഷാസി നമ്പര്‍ ചുരണ്ടിമാറ്റി. വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്താകുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ച്. വീട്ടിലേക്ക് കൊണ്ടുപോകാത്തതിനാല്‍ രക്ഷിതാക്കള്‍ അറിഞ്ഞില്ല. പൂട്ട് പൊളിച്ചാണ് ബൈക്ക് മോഷ്ടിച്ചിരുന്നത്

പ്രതീകാത്മക ചിത്രം
വടകര: മോഷ്ടിച്ച ആറു ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇതില്‍ അഞ്ച് ബൈക്കുകള്‍ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അടുത്തിടെ മോഷണം പോയതാണ്. ഒരു ബൈക്ക് ഉള്ളിയേരിയില്‍ നിന്നാണ് മോഷ്ടിച്ചത്. വടകരയിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ പഠിക്കുന്നവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ബൈക്ക് മോഷണം സ്ഥിരമായതോടെ വടകര ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. എസ്‌ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
മോഷണം പോയ ബൈക്കുകള്‍ വടകര വിട്ട് പോയിട്ടില്ലെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതോടെ വടകരയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് മൂന്ന് പേര്‍ ഒരു ബൈക്കില്‍ വരുന്നതിനിടെ പിടിയിലായത്.
Read Also : ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
ബൈക്കുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ചിലതിന്റെ ഷാസി നമ്പര്‍ ചുരണ്ടിമാറ്റിയിരുന്നു. തുടര്‍ന്ന് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്താകുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ച്. വീട്ടിലേക്ക് കൊണ്ടുപോകാത്തതിനാല്‍ രക്ഷിതാക്കള്‍ അറിഞ്ഞില്ല. പൂട്ട് പൊളിച്ചാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചിരുന്നത്.
ഇതിനിടെ ഒരു ബൈക്ക് സുഹൃത്തിന് 4000 രൂപയ്ക്ക് വിറ്റു. ഒരിക്കല്‍ ബൈക്കുമായി പോകുന്നതിനിടെ ഉള്ളിയേരിയിലെത്തിയപ്പോള്‍ കേടായി. ഇതോടെ ബൈക്ക് അവിടെ ഉപേക്ഷിച്ചു. പകരം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. നാല് പേര്‍ തങ്ങളുടെ ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.