Kozhikode Shibila Murder Case: കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ, പരിക്കേറ്റ മാതാപിതാക്കളുടെ നില ഗുരുതരം
Kozhikode Shibila Murder Case: ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഷിബില യാസിറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായ യാസിർ തന്നെ മർദ്ദിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

കോഴിക്കോട്: താമരശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽ നിന്നാണ് യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്ക് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇന്നലെ (18/03/2025) വൈകിട്ട് 6.35ഓടെയാണ് യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. ആക്രമണത്തിൽ ഷിബിലയുടെ കഴുത്തിന് വെട്ടേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാണ്.
കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പൊലീസ് പ്രചരിപ്പിച്ചിരുന്നു. ഇതേ കാറിൽ തന്നെയാണ് യാസിർ മെഡിക്കൽ കോളേജിൽ എത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇയാളെ പിടി കൂടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. യാസിർ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹം ആയിരുന്നെന്നാണ് വിവരം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്.
ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഷിബില യാസിറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായ യാസിർ തന്നെ മർദ്ദിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. തന്റെ സ്വർണം പണയം വച്ച് കിട്ടുന്ന പണം കൊണ്ട് ലഹരി ഉപയോഗിച്ചും ധൂർത്തടിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇയാൾ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്നാണ് അയൽവാസികൾ പറയുന്നത്. യാസിറിന്റെ മർദനം സഹിക്കവയ്യാതെയാണ് ഷിബില സ്വന്തം വീട്ടിൽ പോയത്.