Kottayam Nursing College Ragging : കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍; ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
Kottayam Nursing College Ragging Suspension: പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സുലേഖ എ.ടി, വാര്‍ഡന്‍റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്യാനും ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടി

കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ റാഗിങില്‍ സ്ഥാപന അധികാരികള്‍ക്കെതിരെ നടപടി. പ്രിന്‍സിപ്പലിനെയും, അസിസ്റ്റന്റ് പ്രൊഫസറെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സുലേഖ എ.ടി, വാര്‍ഡന്‍റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവര്‍ക്കെതിരെയാണ് നടപടി. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.
റാഗിങ് തടയുന്നതിലും, വിഷയത്തില്‍ ഇടപെടുന്നതിലും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതോടെയാണ് പ്രിന്‍സിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറെയും സസ്‌പെന്‍ഡ് ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസറായിരുന്നു മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത്. അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും, കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിക്രൂരമായിരുന്നു റാഗിങ്. വീഡിയോ മുഴുവന്‍ കാണാന്‍ പോലും സാധിച്ചില്ലെന്നും, ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒന്നാം വര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ചംഗ സംഘം മൂന്ന് മാസമായി ക്രൂരമായ റാഗിങിന് ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ട്.




Read Also : ‘സീനിയേഴ്സിനെ ബഹുമാനിച്ചില്ല’; കണ്ണൂരിൽ പ്ലസ്‍വൺ വിദ്യാർത്ഥിയെ മർദിച്ചു, കൈ ചവിട്ടിയൊടിച്ചു
മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21), കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), വയനാട് നടവയല്‍ സ്വദേശി ജീവ(18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പിറന്നാളാഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.