Nursing College Ragging: റാഗിങ്: പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം തടയും, നഴ്‌സിങ് കൗൺസിൽ തീരുമാനം
Kottayam Nursing College Ragging: ബർത്ത്ഡേ ആഘോഷത്തിനുള്ള പണപ്പിരുവിൽ സഹരിക്കാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ടും നൽകാത്തത് പ്രതികളെ പ്രകോപിപ്പിച്ചതായാണ് വിവരം. ഇതിൻ്റെ വൈരാഗ്യമായാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ചത്.

കോട്ടയം: കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ (kottayam nursing college ragging) പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടി. പ്രതികളായ അഞ്ച് നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം അനുവദിക്കില്ല. നഴ്സിംഗ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും കൗൺസിൽ തീരുമാനം അറിയിക്കും.
അതേസമയം ബർത്ത്ഡേ ആഘോഷത്തിനുള്ള പണപ്പിരുവിൽ സഹരിക്കാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ടും നൽകാത്തത് പ്രതികളെ പ്രകോപിപ്പിച്ചതായാണ് വിവരം. ഇതിൻ്റെ വൈരാഗ്യമായാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ചത്.
എന്നാൽ റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഹോസ്റ്റൽ അധികൃതരെ വീണ്ടും ചോദ്യം ചെയ്തേക്കും. കേസിന്റെ തുടക്കം മുതൽ സംഭവത്തെ പറ്റി അറിയില്ലെന്നാണ് ഇവർ നൽകുന്ന മൊഴി. ഹോസ്റ്റലിനുള്ളിൽ ഇത്രയും വിലയ ക്രൂരത നടന്നിട്ടും അതേക്കുറിച്ച് അറിയില്ലെന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയിൽ അന്വേഷണസംഘത്തിന് പൊരുത്തക്കേടുകൾ തോന്നിയിരുന്നു.
ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. വിദ്യാർത്ഥികളെ ഭയന്നാണോ ഹോസ്റ്റൽ അധികൃതരും കാര്യങ്ങൾ പുറത്തുപറയാത്തതെന്ന സംശയവും പോലീസിന് ഉണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തതവരാനുണ്ട്. അതിന് ഹോസ്റ്റൽ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
സംഭവത്തിൽ കോളേജിലെ അധ്യാപകരിൽ നിന്നും സഹ വിദ്യാർത്ഥികളിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. നേരത്തെ കോളജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിങ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുൾ കൈമാറും.
കോളജിലും ഹോസ്റ്റലിലും പേലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ മുറികളിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു. കത്തിയും കരിങ്കൽ കഷ്ണങ്ങളും ഉൾപ്പെടെ വിദ്യാർഥിയുടെ ക്രൂരമായി ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും ഇക്കൂട്ടത്തിൽ കണ്ടെത്തി.