Kerala Weather Today: സംസ്ഥാനത്ത് ഇന്നും ഇടിമിന്നോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
Kerala Weather Forecast for April 19: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പടെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടിമിന്നൽ അപകടകാരികളായതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത – ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ഉപകരണങ്ങൾക്കും, ഇത് വലിയ നാശനസ്ഥം സൃഷ്ടിക്കാമെന്നത് കൊണ്ടുതന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത വേണം. ഇടിമിന്നൽ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറി ജനലും വാതിലും അടച്ചിടാൻ ശ്രദ്ധിക്കണമെന്നും, വാതിലിനും ജനലിനും അടുത്ത് നിൽക്കാൻ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഏപ്രിൽ 22ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിനാൽ 22ന് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ALSO READ: പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ച് ആറ് പേർക്ക് പരിക്ക്
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പകൽ സമയത്ത് കനത്തചൂടാണ് രേഖപ്പെടുത്തിയത്. താപനില ഉയർന്നത് കണക്കിലെടുത്ത് വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ പ്രശനങ്ങൾക്ക് ചൂട് കരണമാകുമെന്നതിനാൽ പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം.