Kerala Rain Alert: ചൂടിനെ തണുപ്പിച്ച് മഴ! സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Summer Rain Alert: മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പരക്കെ ഇന്നലെ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയെത്തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം വരും മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് പരക്കെ ഇന്നലെ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. മിക്ക സ്ഥലങ്ങളിലും ശക്തമായ മഴയെത്തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊള്ളുന്ന ചൂടിനിടെ ആശ്വാസമായാണ് വേനൽ മഴയെത്തിയത്. അതേസമയം തൃശൂരിൽ ഇന്നലെ പെയ്തിറങ്ങിയത് പതമഴ. വേനൽ മഴ, പത മഴയായി മാറിയതോടെ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ചെറിയ ചാറ്റൽ മഴക്കൊപ്പമാണ് പതയും പെയ്തത്.
എന്നാൽ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിൽ മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടികാട്ടി. കിഴക്ക് പടിഞ്ഞാറൻ കാറ്റിന്റെ സംയോജനംമൂലമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.
അതേസമയം കേരളത്തിലെ തെക്കൻ ജില്ലകളിൽ പൊതുവെ ആകാശം മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളിൽ ഉയർന്ന ചൂടാണ് മിക്ക സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്. ഉയർന്ന ചൂടിനെതിരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും പൊതുജനങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.