Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
Kerala Weather Update: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഇന്നും ഉയർന്ന ചൂട് തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കൊല്ലം, മലപ്പുറം,കാസർകോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും.
അതിനിടെ, ഞായറാഴ്ചയുണ്ടായ ശക്തമായ മിന്നലിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വിവിധയിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പാലക്കാട് വെളുത്തൂരിൽ കിടക്കനിർമാണശാലക്കും കോഴിക്കോട് സ്ക്രാപ്പ് ഗോഡൗണിനുമാണ് ഇടിമിന്നലിൽ തീപിടിച്ചത്. പാലക്കാട് എറയൂരിൽ ക്ഷേത്രത്തിലെ പൂരത്തിനിടെ 3 പേർക്ക് മിന്നലിൽ പരിക്കേറ്റു.
കോഴിക്കോട് പേരാമ്പ്രയിൽ മിന്നലേറ്റ് തെങ്ങ് കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. പാലക്കാട് തിരുവേഗപ്പുറം വെളുത്തൂരിൽ മിന്നലേറ്റ് കിടക്ക നിർമ്മാണശാലയിൽ വൻ തീപിടിത്തമാണ് ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിടക്ക നിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയുംയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കുക. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും അലസത കാണിക്കരുത്.