PSC Salary Hike : ജില്ലാ ജഡ്ജിക്ക് കിട്ടുന്ന പരമാവധി തുക ചെയര്‍മാന്റെ സാലറി, അംഗങ്ങള്‍ക്കും ഒട്ടും കുറവില്ല; പിഎസ്‌സിയില്‍ വന്‍ ശമ്പള വര്‍ധനവ്
Salary of the Chairman and members of the PSC to be revised: നിലവില്‍ രണ്ട് ലക്ഷത്തിലേറെ രൂപയാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും ലഭിക്കുന്നത്. 76,000 രൂപയാണ് ചെയര്‍മാന്റെ ശമ്പളം. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 2.26 ലക്ഷം രൂപ ലഭിക്കും. 70,000 രൂപയാണ് അംഗങ്ങളുടെ ശമ്പളം. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 2.23 ലക്ഷം രൂപ വരെ ലഭിക്കും

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ ശമ്പളം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ തുക അംഗങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യവും ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
നിലവില്‍ രണ്ട് ലക്ഷത്തിലേറെ രൂപയാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളവും ആനുകൂല്യവുമായി ലഭിക്കുന്നത്. നിലവില്‍ 76,000 രൂപയാണ് ചെയര്‍മാന്റെ ശമ്പളം. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 2.26 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. 70,000 രൂപയാണ് അംഗങ്ങളുടെ ശമ്പളം. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഓരോ മാസവും 2.23 ലക്ഷം രൂപ വരെ ലഭിക്കും. ഏതാനും മാസം മുമ്പ് ശമ്പളം വര്‍ധിപ്പിക്കണമെന്നുള്ള ശുപാര്‍ശ മന്ത്രിസഭ യോഗം തള്ളിയിരുന്നു. ചെയര്‍മാന് 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷം രൂപയുമാണ് അന്ന് വര്‍ധനവ് ആവശ്യപ്പെട്ടത്.
Read Also : ഡിവൈഎഫ്‌ഐ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവല്‍; തരൂരിനെ നേരിട്ടെത്തി ക്ഷണിച്ച് നേതാക്കള്‍




ജുഡീഷ്യല്‍ കമ്മീഷന്‍ ശമ്പള നിരക്ക് അനുസരിച്ചാണ് രാജ്യത്ത് പിഎസ്‌സി അംഗങ്ങളുടെ സേവന വേതന നിരക്കുകള്‍ നിശ്ചയിക്കുന്നത്. കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ പിഎസ്‌സിയില്‍ ഇരുപതിലേറെ അംഗങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ അംഗങ്ങളുടെ എണ്ണം ഇതിലും കുറവാണ്.
നേരത്തെ സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശമ്പള വര്‍ധനവിനുള്ള ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. എന്നാല്‍ നിലവിലെ ശമ്പള വര്‍ധനവ് സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.
വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കാനാണ് തീരുമാനം.