PC George: വിദ്വേഷ പ്രസംഗം; പി.സി.ജോർജിന് മുൻകൂർ ജാമ്യമില്ല, അപേക്ഷ തള്ളി ഹൈക്കോടതി
Kerala High Court Rejects Anticipatory Bail Plea of PC George: ജനുവരി ആറിന് നടന്ന ഒരു ചാനൽ ചർച്ചയ്ക്കിടെ ആയിരുന്നു പി സി ജോർജിന്റെ വിദ്വേഷ പരാമർശം. ഇന്ത്യയിലെ മുസ്‌ലിം സമുദായം മുഴുവൻ വർഗീയവാദികൾ ആണെന്നും അവർ പാകിസ്താനിലേക്ക് പോകണം എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർച്ചയായി വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന പിസി ജോർജിന് ജാമ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പരാമർശത്തിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയിരുന്നു. തുടർന്നാണ് പിസി ജോർജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി ആറിന് നടന്ന ഒരു ചാനൽ ചർച്ചയ്ക്കിടെ ആയിരുന്നു പി സി ജോർജിന്റെ വിദ്വേഷ പരാമർശം. ഇന്ത്യയിലെ മുസ്‌ലിം സമുദായം മുഴുവൻ വർഗീയവാദികൾ ആണെന്നും അവർ പാകിസ്താനിലേക്ക് പോകണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്പിച്ചത് എന്നും അദ്ദേഹം ചർച്ചയിൽ ആരോപിച്ചിരുന്നു. ഇതിനെതിരെ ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ഉൾപ്പടെ വിവിധ സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു.
ALSO READ: ‘ഫീൽഡിലായാലും റോഡിലായാലും ഹെൽമെറ്റ് നിർബന്ധം’; കേരള പോലീസിന്റെ വെറൈറ്റി ബോധവത്കരണം
ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ഉളപ്പടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസാണ് പിസി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് വൈകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെ ആണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിദ്വേഷ പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞതാണെന്നും മകൻ ഷോൺ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.