Sarada Muraleedharan: കറുപ്പിനെ നിന്ദിക്കുന്നത് എന്തിന്? ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയേറുന്നു
Sarada Muraleedharan about color discrimination: കഴിഞ്ഞ ദിവസമാണ് താൻ നേരിട്ട വർണ്ണ വിവേചനത്തിനെതിരെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പോസ്റ്റിട്ടത്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറ വ്യത്യാസത്തെ കുറിച്ച് സന്ദർശകരിൽ ഒരാൾ നടത്തിയ പരാമർശത്തെ കുറിച്ചായിരുന്നു പോസ്റ്റ്. കുറിപ്പിന് പിന്നാലെ വ്യാപക പിന്തുണയാണ് ശാരദ മുരളീധരന് ലഭിക്കുന്നത്.

വർണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയേറുന്നു. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേർ ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി രംഗത്തെത്തി. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നുവെന്നും ശാരദ മുരളീധരനെ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ എന്ന് വിഡി സതീശൻ കുറിച്ചു.
സ്ത്രീയെയും ദളിതരെയും ആദിവാസിയേയും എന്തും പറയമെന്ന കാഴ്ചപ്പാട് ഇന്നും സമൂഹത്തിൽ ഉണ്ടെന്ന് എംപി കെ രാധാകൃഷ്ണൻ പറഞ്ഞു. വിവേചനം എവിടെ കണ്ടാലും അത് തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി സമൂഹം വളർത്തിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന ചോദ്യം ചെറുപ്പത്തിൽ പലപ്പോഴും കേൾക്കുമ്പോൾ, കൊക്ക് കുളിച്ചാൽ കാക്ക ആകുമോ എന്ന മറുചോദ്യമാണ് ആദ്യം മനസ്സിൽ വരികയെന്നും എംപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താൻ നേരിട്ട വർണ്ണ വിവേചനത്തിനെതിരെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പോസ്റ്റിട്ടത്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറ വ്യത്യാസത്തെ കുറിച്ച് സന്ദർശകരിൽ ഒരാൾ നടത്തിയ പരാമർശത്തെ കുറിച്ചായിരുന്നു പോസ്റ്റ്. കുറിപ്പിന് പിന്നാലെ വ്യാപക പിന്തുണയാണ് ശാരദ മുരളീധരന് ലഭിക്കുന്നത്. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ആദ്യം ഒരു കുറിപ്പ് പങ്കുവെച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. എന്നാൽ ഇത് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ കുറിച്ചു.
കറുപ്പ് നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും അത് ഏറെ മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി ഫെയ്സ്ബുക്കിൽ കുറിച്ചു. കറുപ്പിനെ നിന്ദിക്കുന്നത് എന്തിനാണ്, പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.