Bribery Cases Kerala: തൂപ്പുകാർ മുതൽ ആർഡിഒ വരെ കൈക്കൂലിക്കേസിൽ, റവന്യൂ വകുപ്പിലുള്ളത് 85 പേർ
ആരോപണം നേരിടുന്ന 85 ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിൽ 75 ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുകയും നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്

സംസ്ഥാനത്തെ കൈക്കൂലിക്കേസുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് 2016-നും 2025-നും ഇടയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ റവന്യു വകുപ്പ് സ്വീപ്പർമാർ മുതൽ ആർഡിഒ വരെയുള്ള 85 ഉദ്യോഗസ്ഥരെങ്കിലും കൈക്കൂലി കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ആരോപണം നേരിടുന്ന 85 ജീവനക്കാരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വി.എ.സി.ബി) ശുപാർശയുടെ അടിസ്ഥാനത്തിൽ 75 ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുകയും നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പ്രതികളായ നാല് ജീവനക്കാരുടെയും മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും സർക്കാർ റദ്ദാക്കുകയു ചെയ്തിട്ടുണ്ട്. ഒരു ജീവനക്കാരനെ അദ്ദേഹത്തിൻ്റെ തൽസ്ഥാനത്ത് നിന്ന് തരംതാഴ്ത്തി.
കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ 46 റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിജിലൻസ് കോടതി എട്ട് ജീവനക്കാരെ ശിക്ഷിക്കുകയും ഒരു ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രിയുടെ കണക്കിൽ പറയുന്നു. കൈക്കൂലി കേസുകളിൽ പ്രതികളായ 85 ജീവനക്കാരിൽ വില്ലേജ് ഓഫീസർമാരാണ് മുന്നിൽ. 32 വിഒമാർ ഒമ്പത് വർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായി.
27 വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരാണ് അടുത്തത്. കൈക്കൂലി ആരോപണത്തിന് രണ്ട് കാഷ്വൽ സ്വീപ്പർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയതിന് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട് ഇതിൽ 1 ആർ.ഡി.ഒ, 3 തഹസിൽദാർമാർ, 2 ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവരും ഉൾപ്പെടുന്നു.
കൂടാതെ വകുപ്പിലെ റവന്യൂ ഇൻസ്പെക്ടർമാർ, സീനിയർ ക്ലർക്ക്മുർ, ലോവർ ഡിവിഷൻ ക്ലാർക്ക്മാർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവരെയാണ് കൈക്കൂലിക്കേസുകളിൽ പ്രതികളായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളത്. ഇപ്പോഴത്തെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയുടെ കണക്കുകൾ പരിശോധിച്ചാൽ അഴിമതിയിൽ എൽ.എസ്.ജി.ഡി ജീവനക്കാർക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് റവന്യൂ വകുപ്പ് ജീവനക്കാർ. എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥർ 72 കേസുകളിലും റവന്യൂ ഉദ്യോഗസ്ഥർ 51 കേസുകളിലും പ്രതികളാണ്.